Type Here to Get Search Results !

Bottom Ad

കൂട്ടബലാല്‍സംഗം: ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ചവരെ വെറുതേവിട്ട് സുപ്രീം കോടതി


ന്യൂഡല്‍ഹി: നിര്‍ഭയ കേസിനു മാസങ്ങള്‍ക്കു മുമ്പ് 2012-ല്‍ ഡല്‍ഹിയില്‍ 19 വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൂന്നുപേരെ സുപ്രീം കോടതി വെറുതെവിട്ടു. ഇരതേടാന്‍ തെരുവിലിറങ്ങുന്ന വേട്ടക്കാര്‍ എന്ന് ഡല്‍ഹി ഹൈക്കോടതി വിശേഷിപ്പിച്ച പ്രതികളെയാണു സുപ്രീം കോടതി സ്വതന്ത്രരാക്കിയത്. 2012 ഫെബ്രുവരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.

തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്കു ശേഷമാണു ഹരിയാനയിലെ രേവാരി ജില്ലയിലെ വയലില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇത്. ദേഹത്ത് ഗുരുതരമായ മുറിവുകളുമുണ്ടായിരുന്നു.

ഡല്‍ഹിയിലെ നജഫ്ഗഡ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം റെവാരി വയലില്‍ തള്ളിയെന്നായിരുന്നു പരാതി. കേസില്‍ 2014 ഫെബ്രുവരിയില്‍ ഡല്‍ഹി കോടതി രവികുമാര്‍, രാഹുല്‍, വിനോദ് എന്നീ മൂന്നു പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങി വിവിധ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തിയായിരുന്നു ശിക്ഷ. വധശിക്ഷ അതേവര്‍ഷം തന്നെ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. തെരുവില്‍ ഇര തേടുന്ന വേട്ടക്കാരാന്നാണ് അന്ന് കോടതി പരാമര്‍ശിച്ചത്.

ഹൈക്കോടതി വിധി ചോദ്യംചെയ്ത് മൂവരും സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി റദ്ദാക്കി മൂവരെയും മോചിപ്പിച്ചത്. വധശിക്ഷ കുറയ്ക്കുന്നതിനെ ഡല്‍ഹി പോലീസ് സുപ്രീം കോടതിയില്‍ എതിര്‍ത്തു. കുറ്റകൃത്യം ഇരയ്ക്കെതിരേ മാത്രമല്ല, സമൂഹത്തിനെതിരേ കൂടിയാണെന്ന് അവര്‍ വാദിച്ചു. എന്നാല്‍, പ്രതികളുടെ പ്രായം, കുടുംബ പശ്ചാത്തലം, മുന്‍കാല ക്രിമിനല്‍ ചരിത്രം എന്നിവ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം.

വിധി വന്നതും തങ്ങള്‍ തകര്‍ന്നുപോയെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad