Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ സമയമാറ്റം: സര്‍ക്കാര്‍ പിന്മാറി; പ്രാര്‍ത്ഥനാഗീതം മതസംഘടനകളുമായി ആലോചിച്ച് തീരുമാനിക്കും


തിരുവനന്തപുരം (www.evisionnews.in): സംസ്ഥാനത്തെ സ്‌കൂളുകളിലെ പഠനസമയത്തില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് സ്‌കൂള്‍ പ്രവൃത്തി സമയം പഴയ പോലെ തുടരുമെന്ന് ഇന്ന് സഭയില്‍ വ്യക്തമാക്കിയത്. സ്‌കൂളുകളില്‍ ചൊല്ലുന്ന പ്രാര്‍ഥനാ ഗീതം വിവിധ മത സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

വിദ്യാഭ്യാസ ഉന്നതാധികാര സമിതിയും ബാലാവകാശ കമ്മീഷനും സ്‌കൂള്‍ സമയമാറ്റം വേണമെന്ന് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഈ അധ്യയന വര്‍ഷം മുതല്‍ രാവിലെ നേരത്തെ ക്ലാസ് ആരംഭിച്ച് ഉച്ചയ്ക്കു ശേഷം ക്ലാസ് അവസാനിപ്പിക്കുന്ന രീതിയിലുള്ള പരിഷ്‌കാരം നടത്താനായിരുന്നു ശുപാര്‍ശ. എന്നാല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉള്‍പ്പെടെയുള്ള മതസംഘടനകളും മുസ്ലിം ലീഗും പരസ്യമായി ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം സ്‌കൂള്‍ സമയമാറ്റത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. സ്‌കൂളുകളുടെ പഠനസമയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും നിലവിലുള്ള സമയമായ രാവിലെ 10നു പകരം നേരത്തെ ആക്കണമെന്ന നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുമെന്നു മാത്രമല്ല 15 ലക്ഷം വിദ്യാര്‍ഥികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുകയും ചെയ്യുമെന്നുമാണ് യോഗത്തില്‍ ഉന്നയിച്ചത്. 2007ലും സ്‌കൂള്‍ സമയമാറ്റ നിര്‍ദേശം ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് മുസ്ലിം സംഘടനകളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ സ്‌കൂള്‍ സമയം മാറ്റില്ലെന്ന് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad