സത്യനികേതനിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് ഏഴ് വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കെട്ടിട ഉടമ ഹരിറാം അറസ്റ്റിൽ. രാജസ്ഥാനിലെ ഭിവാഡിയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഹരിറാമിനെ കണ്ടെത്തുന്നതിനായി ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിച്ചതിന് പിന്നാലെ വിവിധയിടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് അറസ്റ്റ്. ഇയാളെ കണ്ടെത്താൻ പൊലീസ് പത്ത് സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്.
കെട്ടിടം പ്രവർത്തിച്ചിരുന്നത് ആൺകുട്ടികൾക്കുള്ള പേയിംഗ് ഗസ്റ്റ് താമസസ്ഥലമായ ‘ഹോസ്റ്റൽ ഡേയ്സ്’ എന്ന പേരിലായിരുന്നു. അപകടസമയത്ത് നിരവധി വിദ്യാർഥികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ എൻഡിആർഎഫ്, ഡൽഹി പൊലീസ്, അഗ്നിശമന സേന തുടങ്ങിയവർ സ്നിഫർ നായ്ക്കളുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കിയിരുന്നു.
അതിനിടെ, വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ സൗത്ത് സോൺ ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് കുമാറിനെ സസ്പെൻഡ് ചെയ്തു. അപകടത്തിൽ ഇതുവരെ 12ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തിട്ടുണ്ട്. എയിംസ് ആശുപത്രിയിൽ നാല് പേർ ചികിത്സയിലുണ്ട്; ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

Post a Comment
0 Comments