ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം 2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും നീക്കം ശക്തമാക്കുന്നു. ഇതിന്റെ മുന്നോടിയായി എൻഡിഎ ഭരണത്തിലുള്ള 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്താനാണ് ബിജെപി പദ്ധതിയിടുന്നത്. വരുന്ന ശൈത്യകാല സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ബിൽ പാർലമെൻ്റിൽ പാസാക്കിയെടുക്കാൻ കേന്ദ്ര സർക്കാർ ശ്രമം നടത്തും.
നിലവിൽ ഈ ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയിലാണ്. ഒരു ഭരണഘടനാ ഭേദഗതി ബിൽ ആയതിനാൽ ഇത് പാസാകാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാൽ, പാർലമെന്റിൽ ബിൽ പാസാക്കിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പിരിച്ചുവിട്ട് ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ജനവിധി തേടാനാണ് ബിജെപിയുടെയും എൻഡിഎയുടെയും തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, ഒഡീഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിൽ നിലവിൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഈ സമയക്രമം കൊണ്ടുവരുന്നതിനായി നിയമസഭകൾ നേരത്തെ പിരിച്ചുവിടേണ്ടി വരും. എൻഡിഎ അധികാരത്തിലുള്ള 22 സംസ്ഥാനങ്ങളിൽ 11 ലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ നടപ്പിലാക്കുന്നതിലൂടെ പല സംസ്ഥാനങ്ങളിലെയും നിയമസഭകളുടെ കാലാവധി മൂന്ന് മുതൽ നാല് വർഷം വരെ വെട്ടിച്ചുരുക്കപ്പെടാൻ സാധ്യതയുണ്ട്. ഡൽഹി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒരു വർഷത്തോളം കാലാവധി കുറഞ്ഞേക്കാം.

Post a Comment
0 Comments