മീൻ കച്ചവടത്തിന് പോവുകയായിരുന്ന നിരവധി ക്രിമിനൽ കേസിലെ പ്രതിയെ നടുറോഡിൽ അക്രമികൾ വെട്ടിക്കൊലപ്പെടുത്തി. മംഗ്ളൂർ ബന്ദർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആരിഫ് ഹുസൈൻ (42) എന്ന 'ടാബ്‌ലെറ്റ് ആരിഫ്' ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച, 2026 മാർച്ച് 27-ന് പുലർച്ചെ 3.30-ഓടെ തോക്കോട്ടെ മേൽപ്പാലത്തിൽ വെച്ചായിരുന്നു സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഉച്ചിലയ്ക്ക് സമീപം മുള്ളുഗുഡ്ഡെയിൽ താമസിക്കുന്ന ആരിഫ് ഹുസൈൻ, പുലർച്ചെ തന്റെ ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ മംഗ്ളൂരിൽ മീൻ ബിസിനസ്സിനായി പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. തോക്കോട്ടെ മേൽപ്പാലത്തിൽ കാത്തുനിന്ന അക്രമികൾ ആരിഫിന്റെ ബുള്ളറ്റിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു. തലയ്ക്ക് ഗുരുതരമായി വെട്ടേറ്റ ഇയാൾ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് പ്രാഥമിക വിവരം. കൃത്യം നടത്തിയ ശേഷം പ്രതികൾ അതേ കാറിൽ തന്നെ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.

Post a Comment
0 Comments