നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും സ്വതന്ത്രനായി തന്നെ മല്‍സരിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. ആരുടേയും പിന്തുണയ്ക്ക് വേണ്ടി ചെല്ലില്ലെന്നും ജി സുധാകരന്‍. മല്‍സരിക്കുന്നത് പാര്‍ട്ടിയ്‌ക്കെതിരെയല്ലെന്നും അഴിമതിക്കെതിരെയെന്നും ജി സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായോ യു.ഡി.എഫുമായോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളാരും തന്നെ അനുനയിപ്പിക്കാനോ പ്രത്യേക ദൗത്യവുമായോ സമീപിച്ചിട്ടില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.
ഏറെക്കാലമായി സിപിഎം നേതൃത്വവുമായി ഇടഞ്ഞനിൽക്കുന്ന ജി. സുധാകരൻ വ്യാഴാഴ്ച രാവിലെ 11-ന് വാർത്താസമ്മേളനം നടത്തുമെന്ന് നേരത്തേ അറിയിച്ചിരുന്നു. പാർട്ടി ജില്ലാ ഘടകം ഇത് തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തന്റെ ദീർഘകാല രാഷ്ട്രീയ ജീവിതത്തേക്കുറിച്ച് വാർത്താസമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തു. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് ഒഴിഞ്ഞെങ്കിലും, കമ്യൂണിസ്റ്റ് ആദർശങ്ങളോ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങളോ താൻ ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ ആക്ഷേപിക്കാനോ അതിന്റെ ഭരണഘടനയെ തള്ളിപ്പറയാനോ തനിക്ക് ഉദ്ദേശമില്ല. അനുഭാവികളിൽ ഒരാളായി തുടരും. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ജി സുധാകരൻ പറഞ്ഞു.

Post a Comment
0 Comments