Type Here to Get Search Results !

Bottom Ad

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീപിടുത്തം: അഞ്ച് മരണം, അപകടകാരണം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം


കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ച് പേരുടെ മരണ കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇതില്‍ രണ്ടുപേരുടെ പോസ്റ്റുമോര്‍ട്ടം ശനിയാഴ്ച നടക്കും. മൂന്നുപേരുടെ മരണം ശ്വാസം കിട്ടാതെയുണ്ടായതാണെന്ന ടി. സിദ്ദിഖ് എം.എല്‍.എയുടെ ആരോപണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. വെസ്റ്റ് ഹില്‍ സ്വദേശി ഗോപാലന്‍, വടകര സ്വദേശി സുരേന്ദ്രന്‍, മേപ്പയൂര്‍ സ്വദേശി ഗംഗാധരന്‍, മേപ്പാടി സ്വദേശി നസീറ എന്നിവരെ കൂടാതെ മറ്റൊരാളുമാണ് മരിച്ചത്. നസീറയുടേത് അടക്കം രണ്ടുപേരുടെ പോസ്റ്റ്മോര്‍ട്ടമാണ് ശനിയാഴ്ച നടക്കുക.

അത്യാഹിത വിഭാഗം ഉള്‍പ്പെടുന്ന ന്യൂ ബ്ലോക്കില്‍ ഇന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെയും ഫയര്‍ഫോഴ്സിന്റെയും പരിശോധന ഉണ്ടാകും. അത്യാഹിത വിഭാഗം താല്‍ക്കാലികമായി മെഡിക്കല്‍ കോളേജിലെ പഴയ ബ്ലോക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിന് അടുത്തുള്ള യുപിഎസ് റൂമില്‍ നിന്ന് പുക ഉയര്‍ന്നത്. പ്രാഥമിക നിഗമനമനുസരിച്ച്, യുപിഎസ് റൂമില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്ന് കളക്ടര്‍ അറിയിച്ചു. ഉടന്‍തന്നെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad