Type Here to Get Search Results !

Bottom Ad

പ്രവാസി വ്യവസായിയുടെ മരണം; ജിന്ന് യുവതിയെയും ഭര്‍ത്താവിനെയും നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ നടപടി തുടങ്ങി


ബേക്കല്‍: പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ഗഫൂര്‍ ഹാജിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജിന്ന് യുവതിയെയും ഭര്‍ത്താവിനെയും നുണപരിശോധനയ്ക്ക് വിധേയയാക്കാന്‍ പൊലീസ് നടപടി തുടങ്ങി. ഗഫൂര്‍ ഹാജിയുടെ മരണത്തിന് പിന്നാലെ കോടികളുടെ സ്വര്‍ണം കാണാതായ സംഭവത്തില്‍ ജിന്ന് യുവതിക്കും ഭര്‍ത്താവിനുമെതിരെ ചില സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇവരെ നുണപരിശോധനയക്ക് വിധേയരാക്കാന്‍ നടപടി തുടങ്ങിയതെന്ന് അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍ പറഞ്ഞു. 

നുണപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ കോടതിയിലാണ് പൊലീസ് ഹരജി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ഗഫൂര്‍ ഹാജിയെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് ഗഫൂര്‍ ഹാജിയുടെ വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയുമടക്കം 596 പവന്‍ സ്വര്‍ണ്ണം കാണാതായത്. ആഭിചാരക്രിയകള്‍ നടത്തുന്ന യുവതിയും ഭര്‍ത്താവുമാണ് സ്വര്‍ണ്ണം കാണാതായതിന് പിന്നിലെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് നിരവധി തവണ ചോദ്യം ചെയ്തെങ്കിലും തെളിവുകള്‍ ശേഖരിക്കാനായില്ല. പരസ്പര വിരുദ്ധമായ മറുപടികളാണ് ഇരുവരും നല്‍കിയത്. ഇതോടെയാണ് നുണപരിശോധനയിലേക്ക് കടക്കാന്‍ പൊലീസ് തീരുമാനിച്ചത്. 

ആഭിചാരക്രിയയുടെ ഭാഗമായി സ്വര്‍ണം കുഴിച്ചിട്ടിരിക്കാമെന്ന നിഗമനത്തില്‍ പൊലീസ് മെറ്റല്‍ ഡിറ്റക്ടറിന്റെ സഹായത്തോടെ അബ്ദുല്‍ഗഫൂറിന്റെ വീട്ടുപറമ്പിലും അടുത്ത പറമ്പിലും കുഴികളെടുത്ത് പരിശോധിച്ചിരുന്നു. യുവതിയുടെ വീട്ടിലും പൊലീസ് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അബ്ദുല്‍ ഗഫൂറിന്റെ മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹം പള്ളിഖബര്‍ സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുകയും ആന്തരികാവയവങ്ങള്‍ കണ്ണൂരിലെ ഫോറന്‍സിക് ലാബിലേക്ക് അയക്കുകയും ചെയ്തിരുന്നു. നാല് മാസം കഴിഞ്ഞിട്ടും രാസപരിശോധനാഫലം പുറത്തുവന്നിട്ടില്ല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad