കാസര്‍കോട് (www.evisionnews.co): മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളെയും പ്രഖ്യാപനങ്ങളെയും വിലകല്‍പ്പിക്കാത്ത തരത്തിലാണ് കാസര്‍കോട് ജില്ലാ കലക്ടര്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. വിദ്യാനഗര്‍ ഡിസിസി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട് കോവിഡ് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ തലപ്പാടി അതിര്‍ത്തി അടച്ചിട്ടപ്പോള്‍ മരണം വിലക്കുവാങ്ങാന്‍ തയാറല്ലെന്ന കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയുടെ അതേ നിലപാടാണ് ജില്ലാ കലക്ടറും സ്വീകരിച്ചത്.
മറ്റു സംസ്ഥനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പാസ് നല്‍കണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ കാസര്‍കോട്ടുകാര്‍ക്ക് ഇത്തരം പാസുകള്‍ കലക്ടര്‍ അനുവദിക്കുന്നില്ല. ജില്ലയില്‍ ആവശ്യമായ ക്വാറന്റീന്‍ ഒരുക്കാത്തതാണ് ഇങ്ങനെ പാസ് നിഷേധിക്കാന്‍ കാരണം. ഒരു മലയാളിയെ പോലും മരണത്തിന് വിട്ടുകൊടുക്കില്ലെന്നാണ് ആരോഗ്യ മന്ത്രിയുടെ നിലപാട്. എന്നാല്‍ കലക്ടര്‍ മറുനാടന്‍ മലയാളികളെ തീരാദുരിതത്തിലാക്കുകയാണ്.
ജില്ലയില്‍ രോഗം നിയന്ത്രിക്കാനായത് ജനങ്ങളുടെ സഹകരണം കൊണ്ടാണ്. നാലാം ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ വിദേശത്ത് നിന്ന് ജീവന് വേണ്ടി കേഴുന്ന പ്രവാസികളെയാണ് കാണുന്നത്. പാസില്ലാതെ ഒരാളെയും കടത്തിവിടരുതെന്നാണ് നിര്‍ദേശം. എന്നാല്‍ സിപിഎം നേതാവിന്റെ ബന്ധുവിനെ കടത്തിവിട്ടത് ദുരൂഹമാണ്. എല്ലാ ദിവസവും വൈകിട്ട് തലപ്പാടിയില്‍ കലക്ടര്‍ പോകുന്നത് പാസില്ലാതെ വന്നവരെ കടത്തിവിടാനാണെന്നും സിപിഎം നേതാവ് മനുഷ്യകടത്ത് നടത്തിയത് കലക്ടറുടെ ഒത്താശയോടെയാണെന്നും എംപി ആരോപിച്ചു.
Post a Comment
0 Comments