Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ഭാര്യമാരെ ഉപയോഗിച്ച് പരാതി നല്‍കുന്നവരുടെ എണ്ണം കൂടുന്നു

കാസര്‍കോട് (www.evisionnews.co): ജില്ലയില്‍ മറ്റു പല തര്‍ക്കങ്ങളുടെയും പേരില്‍ പുരുഷന്മാര്‍ ഭാര്യമാരെ ഉപയോഗിച്ച് അയല്‍വാസികള്‍ക്കെതിരെ പരാതി നല്‍കുന്ന പ്രവണത ഏറിവരുന്നതായി വനിതാ കമ്മീഷന്‍. ഇത്തരം പ്രവണതകള്‍ ആരോഗ്യകരമല്ലെന്ന് അംഗങ്ങളായ ഡോ ഷാഹിദാ കമാലും ഇഎം രാധയും പറഞ്ഞു. കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

ജില്ലാ പൊലീസ് ആസ്ഥാനത്തെ ടെലികമ്മ്യൂണിക്കേഷന്‍ സിഐക്കെതിരെ സഹപ്രവര്‍ത്തകരായ പൊലീസുകാരുടെ ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ സിഐ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് നല്‍കിയ പരാതി പരിഗണിച്ച വനിതാ കമ്മീഷന്‍ സിഐയുടെയും പരാതിക്കാരായ പൊലീസുകാരുടെ ഭാര്യമാരുടെയും വാദങ്ങള്‍ കേട്ടു. ജോലി സംബന്ധമായ തര്‍ക്കങ്ങളും അച്ചടക്കത്തിന്റെ പേരില്‍ താന്‍ എടുത്ത നടപടികളുമാണ് പരാതിക്ക് ആധാരമെന്ന് സിഐ കമ്മീഷനെ ബോധിപ്പിച്ചു. എന്നാല്‍ ഈ കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കാന്‍ വനിതാ കമ്മീഷന്‍ സിഐയോട് നിര്‍ദേശിച്ചു. ഈ റിപ്പോര്‍ട്ടു കൂടി പഠിച്ച് വസ്തുതകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഒരേ സമയം ഒന്നിലധികം കേന്ദ്രങ്ങളില്‍ പരാതി നല്‍കുന്ന പ്രവണത ശരിയല്ല. ഇത്തരം പ്രവണത കമ്മീഷന്റെ സമയം അപഹരിക്കുകയും വനിതാ കമ്മീഷനില്‍ മാത്രം പരാതി നല്‍കി നീതി കാത്തിരിക്കുന്നവര്‍ക്ക് നീതി വൈകിപ്പിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതായും ന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വനിതാ കമ്മീഷന്‍ അദാലത്തില്‍ 10പരാതികള്‍ പരിഹരിച്ചു. 40പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ മൂന്ന് കേസുകളില്‍ വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട് തേടി. അവശേഷിക്കുന്ന 27 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. പാനല്‍ അഡ്വക്കേറ്റുമാരായ എസ് രേണുകദേവീ തങ്കച്ചി, പി സിന്ധു, വനിതാ സെല്‍ സിഐഡി ഭാനുമതി, സിവില്‍ പൊലീസ് ഓഫീസര്‍ കെവി സുപ്രിയ, ഫാമിലി കൗണ്‍സിലര്‍ എസ് രമ്യമോള്‍ അദാലത്തില്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad