Type Here to Get Search Results !

Bottom Ad

യുവാവിനെ തലയില്‍ കല്ലിട്ട് കൊന്ന കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു

കാസര്‍കോട് (www.evisionnewട.co): യുവാവിനെ തലയില്‍ കല്ലിട്ട് കൊന്ന കേസില്‍ പ്രതിയെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി (35)യെ കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക ബല്‍ഗാമിലെ സുരബാന്‍ സ്വദേശിയായ അക്കണ്ടപ്പ (30)യെയാണ് കാസര്‍കോട് ജില്ലാ അഡീ. സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് രാജന്‍ തട്ടില്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികം തടവ് അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരത്തിനും അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു.
കേസിലെ രണ്ടാം പ്രതിയും ഒന്നാം പ്രതിയുടെ സഹോദരനുമായ വിട്ടള (33)യെ സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിട്ടിരുന്നു. 2017 ആഗസ്റ്റ് ഒമ്പതിനാണ് രംഗപ്പ ഗാജിയെ ചെര്‍ക്കളക്ക് സമീപം വി കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലയ്‌ക്കേറ്റ ആഴത്തിലുള്ള മുറിവും ഇതൊരു കൊലപാതകമാണെന്ന സംശയത്തിന് കാരണമായിരുന്നു. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചത്. രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വാരിയെല്ലുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന് വ്യക്തമാകാത്തതിനാല്‍ പോലീസ് സര്‍ജനെത്തി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. വാരിയെല്ലുകള്‍ തിരുവനന്തപുരം പാത്തോളജി ലാബില്‍ പരിശോധന നടത്തുകയും ചെയ്തതോടെയാണ് ഇതൊരു കൊലപാതകമാണെന്ന് വ്യക്തമായത്.
കൊല നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുങ്ങിയ പ്രതികള്‍ കര്‍ണാടകയിലെ ബല്‍ഗാമില്‍ വേഷം മാറി ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ ഉത്സവസ്ഥലത്തുനിന്നാണ് രണ്ടുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. രംഗപ്പയും പ്രതികളും ചെര്‍ക്കളയില്‍ താമസിച്ച് കൂലിവേല ചെയ്തുവരികയായിരുന്നു. നഗരസഭയുടെ കരാര്‍ ജോലികളും രംഗപ്പ ഏറ്റെടുത്ത് നടത്തിയിരുന്നു. ചെര്‍ക്കള വി കെ പാറയിലെ വിജനമായ സ്ഥലത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്താണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുല്‍ സത്താര്‍ ഹാജരായി.

Post a Comment

0 Comments

Top Post Ad

Below Post Ad