Type Here to Get Search Results !

Bottom Ad

കള്ളവോട്ട്: പ്രശ്‌നബാധിത ബൂത്തിലെ ദൃശ്യപരിശോധന: ജില്ലാ കലക്ടറെ മാറ്റി നിര്‍ത്തണം: എ. അബ്ദുല്‍ റഹ്്മാന്‍

കാസര്‍കോട് (www.evisionnews.co): കള്ളവോട്ട് പരാതിയില്‍ അന്വേഷണം നടത്തുന്നതിനായി കാസര്‍കോട് പാര്‍ലിമെന്റ് നിയോജക മണ്ഡലത്തിലെ 43 പ്രശ്‌നബാധിത ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ജില്ലാ കലക്ടറെ മാറ്റിനിര്‍ത്തി പരിശോധന നടത്തണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും,സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ക്ക് 43 പ്രശ്‌നബാധിത ബൂത്തുകളിലെ സംഭവ വികാസങ്ങള്‍ തല്‍സമയം നീരിക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ലക്ഷങ്ങള്‍ ചിലവഴിച്ച് കാസര്‍കോട് കലക്ടറേറ്റില്‍ ശീതികരിച്ച വെബ് കാസ്റ്റിംഗ് സെന്റര്‍ സജ്ജീകരിച്ചിരുന്നത്. പ്രശ്‌ന ബാധിത ബൂത്തുകളില്‍ സ്ഥാപിച്ച വെബ് ക്യാമറകളുടെ നിയന്ത്രണം കലക്ടറേറ്റിലെ വെബ് കാസ്റ്റിംഗ് സെന്ററിനായിരുന്നു. ഇതു ജില്ലാ കലക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുമായിരുന്നു. അന്നേരം ഒരറ്റ കള്ളവോട്ടും പിടികൂടാനോ ഇടപെടാനോ കലക്ടര്‍ക്ക് സാധിച്ചിരുന്നില്ല.

കാസര്‍കോട് കലക്ടറേറ്റില്‍ വെബ് കാസ്റ്റിംഗ് സെന്റര്‍ എന്‍.ഐ.സി.യിലേയും അക്ഷയ കേന്ദ്രങ്ങളിലെയും സി.പി.എം അനുഭാവികളായ ജീവനക്കാരായിരുന്നു നിയന്ത്രിച്ചിരുന്നത്. പോളിംഗ് ദിവസം വെബ് കാസ്റ്റിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ഉച്ചക്ക് ഒരുമണി മുതല്‍ മണിക്കൂറുകളോളം നിശ്ചലമാക്കിയത് വലിയ വിവാദമാവുകയും അന്വേഷണത്തിലുമാണ്. അതിനിടയിലാണ് പ്രശ്‌നബാധിത ബൂത്തുകളിലെ കള്ളവോട്ട് വെബ് സ്ട്രീമിംഗ് ദൃശ്യങ്ങളിലൂടെ പരിശോധിക്കാന്‍ ജില്ലാ കലക്ടറെ തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതു കുറുക്കന്റെ കയ്യില്‍ കോഴിയെ ഏല്‍പിക്കുന്നതിന് തുല്യമാണ്. കള്ളവോട്ട് കേസില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായപ്പോള്‍ ബാലന്‍സ് വരുത്താന്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരേയും യാതൊരു തെളിവുമില്ലാതെ പ്രതികളാക്കിയ കലക്ടര്‍ സി.പി.എം ഏജന്റായാണ് പ്രവര്‍ത്തിച്ചത്. നിലവിലുള്ള കലക്ടറുടെ ഭാഗത്ത് നിന്നും നീതി ലഭ്യമാകുമെന്ന് വിശ്വാസമില്ലാത്തതിനാല്‍ കള്ളവോട്ട് സംബന്ധിച്ചുള്ള മുഴുവന്‍ അന്വേഷണങ്ങളും പരിശോധനകളും ജില്ലാ കലക്ടറെ മാറ്റിനിര്‍ത്തി നടത്തണമെന്ന് അബ്ദുല്‍ റഹ്മാന്‍ കത്തില്‍ ആവശ്യപ്പെട്ടു.


Post a Comment

0 Comments

Top Post Ad

Below Post Ad