Type Here to Get Search Results !

Bottom Ad

കേരളത്തിന് എയിംസ് അനുവദിച്ചതായി ആരോഗ്യ മന്ത്രി ശൈലജ: കാസര്‍കോടിനെ അവഗണിച്ച മന്ത്രിയുടെ നിലാപടിനെതിരെ പ്രതിഷേധം ശക്തം


കാസര്‍കോട് (www.evisionnews.co): കേരളത്തിന് അനുവദിച്ച ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) കാസര്‍കോട്ട് കൊണ്ടുവരാന്‍ അമാന്തം കാണിക്കുന്ന അധികൃതരുടെ നിലാപടിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഏക്കര്‍ കണക്കിന് സ്ഥലമുണ്ടായിട്ടും വര്‍ഷങ്ങളായി എയിംസിന് വേണ്ടി മുറവിളി കൂട്ടുന്ന കാസര്‍കോട് ജില്ലയെ അവഗണിച്ചതാണ് വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. 

കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പുനല്‍കിയെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചത്. മോദി സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് എയിംസ് അനുവദിക്കുമെന്നാണ് നദ്ദ ഉറപ്പു നല്‍കിയത്. സ്ഥലത്തിന്റെ കാര്യത്തില്‍ പ്രതിസന്ധിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചെന്നും ശൈലജ ടീച്ചര്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ആരോഗ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എയിംസിനായി കോഴിക്കോട്ടെ കിനാലൂരിലാണ് 200 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുള്ളത്. അതേസമയം കേരളത്തില്‍ എയിംസ് അനുവദിക്കുമ്പോള്‍, എന്‍ഡോസള്‍ഫാന്‍ ദുരിതം പെയ്ത കാസര്‍കോട് മാത്രമാണ് എന്ത് കൊണ്ടും യോജിച്ചത്. നേരത്തെ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പ്രഖ്യാപിച്ചിരുന്നു. കേരളം സ്ഥലം നല്‍കിയാല്‍ എയിംസ് സംസ്ഥാനത്ത് സ്ഥാപിക്കുമെന്നായിരുന്നു അറിയിച്ചത്. ആരോഗ്യമന്ത്രിയുടെ നിലപാട് നിലവില്‍ മെഡിക്കല്‍ കോളജ് പോലുമില്ലാത്ത പിന്നോക്ക ജില്ലയായ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള വെല്ലുവിളിയാണെന്ന് ആക്ഷേപമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad