കുട്ടികളെ ദത്തെടുക്കാനായി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അര്‍ഹതയുള്ള അപേക്ഷകള്‍ അഡോപ്ഷന്‍ കമ്മിറ്റി പരിശോധിച്ചശേഷമാണ് അനുവാദം നല്‍കുക. ശിശുക്ഷേമസമിതി സംസ്ഥാന സെക്രട്ടറിയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും ഡോക്ടറുമടങ്ങുന്ന അഡോപ്ഷന്‍ കമ്മിറ്റിക്കാണ് ദത്തെടുക്കലിന് മേല്‍നോട്ടം. ആറുവയസുവരെയുള്ളവരെയാണ് ദത്തെടുക്കാന്‍ നിയമം അനുശാസിക്കുന്നത്. പ്രത്യേകസംഘം അപേക്ഷകരുടെ വീട് സന്ദര്‍ശിച്ചും സാമ്പത്തിക-സാമൂഹ്യകാര്യങ്ങള്‍ അന്വേഷിച്ചുമാണ് കോടതി മുഖേന നടപടിക്രമം പൂര്‍ത്തിയാക്കുക. രക്ഷിതാക്കളില്‍നിന്ന് മക്കള്‍ക്ക് ലഭിക്കേണ്ട നിയമ സുരക്ഷയെല്ലാം ലഭിക്കും. കുട്ടികളെ കൈമാറുമ്പോള്‍ പേരും ജനനത്തീയതിയും ഉത്തരവിലുണ്ടാകും. നടപടിക്രമങ്ങള്‍ പാലിച്ച് ഈ മാസം അവസാനം കുട്ടികളെ ദത്തുനല്‍കാനാവുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ മലപ്പുറം കാളമ്പാടി റോഡില്‍ പ്രവര്‍ത്തിക്കുന്ന ശിശുക്ഷേമസമിതി ജില്ലാ ഓഫീസും പരിപാലന കേന്ദ്രവും ഉടന്‍ മൈലപ്രത്തെ വാടകക്കെട്ടിടത്തിലേക്ക് മാറ്റും. കുട്ടികളുടെ സംരക്ഷണകേന്ദ്രമായ തണലും ഒപ്പം മാറ്റും.രണ്ടുമാസംമുതല്‍ ആറുവയസുവരെ പ്രായമുള്ള 23 കുട്ടികള്‍ നിലവില്‍ ജില്ലാ ശിശുപരിപാലന കേന്ദ്രത്തിലുണ്ട്. രണ്ട് കുട്ടികള്‍ സ്കൂളിലും മൂന്നുപേര്‍ അങ്കണവാടിയിലും പോകുന്നു. രക്ഷിതാക്കള്‍ ഉപേക്ഷിച്ചതും വളര്‍ത്താന്‍ കഴിയാത്തതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ഏല്‍പ്പിക്കപ്പെട്ടതുമായ കുട്ടികളാണ് അധികവും. എട്ട് ആയമാരുടെ പരിചരണത്തിലാണ് ഇവര്‍. സൂപ്രണ്ട്, നേഴ്സ്, വാച്മാന്‍, അറ്റന്‍ഡര്‍, ക്ളര്‍ക്ക് എന്നിവരും കേന്ദ്രത്തിലുണ്ട്. മഞ്ചേരിയിലെ ശിശുരോഗ വിദഗ്ധന്റെ സേവനവും ലഭിക്കുന്നു. തണല്‍ കേന്ദ്രത്തില്‍ സംരക്ഷിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതികളിലൂടെ പഠന, ചികിത്സാ സഹായങ്ങളും ലഭ്യമാക്കുന്നു. രോഗംതളര്‍ത്തിയതും മാനസികവളര്‍ച്ചയെത്താത്തതും പഠന പിന്നോക്കാവസ്ഥയിലുള്ളതുമായ കുട്ടികളാണ് ഇവിടെയുള്ളതിലധികവും.
കുട്ടികളെ ദത്തുനല്‍കാൻ മലപ്പുറം ശിശുപരിപാലനകേന്ദ്രത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി
19:57:00
0
Tags
Post a Comment
0 Comments