കാസർകോട്: (www.evisionnews.co)കാസർകോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് ഇരുചക്ര വാഹനങ്ങളെ അനാവശ്യമായി വേട്ടയാടുന്നതും അന്യായമായി കസ്റ്റഡിയിലെടുത്ത് ദ്രോഹിക്കുന്നതും അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൾ റഹ്മാൻ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു. കാസർകോട് പോലീസ് സർക്കിളിന് കീഴിൽ വാഹന പരിശോധന നടത്താൻ അധികാരമില്ലാത്ത പോലീസുകാരെ ഉപയോഗിച്ചാണ് ഇക്കാര്യത്തിൽ ജനങ്ങളെ പീഢിപ്പിക്കുന്നത്.
നഗരത്തിൽ വാഹനങ്ങൾ പരിശോധിക്കുന്നതും രേഖകൾ ആവശ്യപ്പെടുന്നതും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുന്നതും എ.ആർ പോലീസും, ഹോം ഗാർഡും, ദിവസ വേതനത്തിന് നിയമിക്കപ്പെട്ട സ്പെഷ്യൽ പോലീസുകാരുമാണ്. വാഹന പരിശോധനക്ക് സർക്കാറും ആഭ്യന്തര വകുപ്പും നൽകിയ നിർദ്ദേശങ്ങൾക്കും മാനദണ്ഡങ്ങൾക്കും വിരുദ്ധമായാണ് പോലീസ് പ്രവർത്തിക്കുന്നത്. കാസർകോട് സർക്കിളിന് കീഴിൽ മാസങ്ങൾക്ക് മുമ്പ് കസ്റ്റഡിയിൽ എടുത്ത നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ വിട്ടുകൊടുക്കാതെ സ്റ്റേഷൻ വളപ്പിൽ തുരുമ്പെടുത്തുകൊണ്ടിരിക്കുകയാണ്. മതിയായ രേഖകൾ ഹാജരാക്കിയാൽ പോലും യഥാസമയം വാഹനങ്ങൾ വിട്ടുകൊടുക്കുന്നില്ല. പിഴ ചുമത്തുന്നതിലും വൻ അഴിമതി നടക്കുകയാണ്. പിഴ നൽകിയാലും വാഹനങ്ങൾ വിട്ടുകിട്ടുന്നതിന് കൈമടക്ക് നൽകേണ്ടി വരുന്ന അവസ്ഥയാണുള്ളത്.നാട്ടിൽ നടക്കുന്ന കൊലപാതകങ്ങളും മോഷണങ്ങളും സമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും അന്വേഷിച്ച് കുറ്റവാളികളെ കണ്ടത്തുന്നതിൽ അനാസ്ഥ കാണിക്കുന്ന പോലീസിന് ഇരുചക്രവാഹനങ്ങളുടെ പിന്നാലെ ഓടുന്നതിലാണ് താൽപര്യം. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി ജനങ്ങൾക്ക് നീതി ലഭ്യമാവാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അബ്ദുൽ റഹ്മാൻ കത്തിൽ ആവശ്യപ്പെട്ടു.
Post a Comment
0 Comments