പനാജി :(www.evisionnews.co)കടലിൽനിന്ന് കര ഉയർത്തിയെടുത്തുവെന്നു വിശ്വസിക്കപ്പെടുന്ന പരശുരാമൻ മികച്ച എൻജിനീയറായിരുന്നെന്ന് ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ. പനജിയിൽ ‘എൻജിനീയേഴ്സ് ഡേ’യോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തോടൊപ്പം ഗോവയും സൃഷ്ടിച്ചത് പരശുരാമനാണെന്നാണു വിശ്വാസം. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളമെന്ന വിശ്വാസത്തിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. എൻജിനീയർമാരുടെ മികവിനെ രാജ്യം അംഗീകരിക്കുന്ന ദിവസമാണെന്ന് ഓർമിപ്പിച്ചു കൊണ്ടായിരുന്നു പരീക്കറിന്റെ പരാമർശം.
കടലിൽനിന്ന് കര സൃഷ്ടിച്ചെടുക്കുന്ന എൻജിനീയർമാരുടെ വിഭാഗത്തിലാണ് പരശുരാമന്റെയും സ്ഥാനം. ഹസ്തിനപുരവും പാണ്ഡവന്മാരുടെ കൊട്ടാരവും പോലുള്ള ഒട്ടേറെ മാതൃകകൾ ആയിരക്കണക്കിനു വർഷങ്ങള്‍ക്കു മുൻപേ നമുക്കു പരിചിതമാണ്. എല്ലാത്തരം സാങ്കേതികതയും ഉപയോഗിച്ച് തയാറാക്കിയതായിരുന്നു അവയെല്ലാം. ഇന്ത്യയെ സംബന്ധിച്ച് എൻജിനീയറിങ് ഏറെ പഴക്കമുള്ള കലയും വൈദഗ്ധ്യവുമാണ്. ആധുനികകാലത്ത് അത് അംഗീകരിക്കപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മിത്തുകളെയും പുരാണങ്ങളെയും ശാസ്ത്രവുമായി ബന്ധിപ്പിക്കുന്നതിനെതിരെ ഇന്ത്യയിലെ ശാസ്ത്രജ്ഞർ പ്രതിഷേധ കൂട്ടായ്മകൾ ഉൾപ്പെടെ അടുത്തിടെ സംഘടിപ്പിച്ചതിനു പിന്നാലെയാണ് പരീക്കറിന്റെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
<p>ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടന്നത് ഗണപതി ഭഗവാന്റെ തല മാറ്റിയതാണെന്നും കർണന്റെ ജനനം ജനിതക ശാസ്ത്രത്തെക്കുറിച്ച് നൂറ്റാണ്ടുകൾക്കു മുൻപേ ഇന്ത്യക്കാർക്ക് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണെന്നും നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ശാസ്ത്ര കോണ്‍ഗ്രസിലായിരുന്നു പരാമർശം. ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപേ കണാദമുനി ആണവപരീക്ഷണം നടത്തിയതായുള്ള ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുടെ നിരീക്ഷണവും വിമർശനത്തിനിടയാക്കിയിരുന്നു.
Post a Comment
0 Comments