തിരുവനന്തപുരം: (www.evisionnews.co)ബാലാവകാശ കമീഷൻ നിയമനവിവാദത്തിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്ത്രീയാണെന്ന പരിഗണനപോലുമില്ലാതെ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വ്യക്തിഹത്യ നടത്തിയ പ്രതിപക്ഷത്തിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ട്. താൻ ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പ്രതിപക്ഷം ആക്രമിച്ചതെന്നും അതിനു പികിൽ മറ്റ് പലതുമുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.തെറ്റാണ് താൻ ചെയ്തതെങ്കിൽ കോടതി പറയുന്ന ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കമീഷൻ നിയമനത്തിന് കാലാവധി നീട്ടിയത് കൂടുതൽ നല്ല അപേക്ഷകർ എത്തട്ടേയെന്ന് കരുതിയാണെന്നും കോടതി തനിക്ക് എതിരായ പരാമർശങ്ങൾ നീക്കം ചെയ്തതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.ബാലാവകാശ കമീഷന്‍ അംഗങ്ങളുടെ നിയമന അപേക്ഷക്കുളള തിയതി നീട്ടിയത് ദുരുദ്ദേശപരമായ നടപടിയല്ലെന്ന് കോടതി തന്നെ നിരീക്ഷിച്ചിരിക്കുന്നു. നിയമനത്തിൽ ഒരു തരത്തിലുള്ള ക്രമക്കേടുമുണ്ടായിട്ടില്ല. എല്ലാം ശരിയായ രീതിയിലാണ് നടന്നത്. അഭിമുഖത്തിലൂടെ യോഗ്യതയും മുൻ പരിചയവും മറ്റ് രേഖകളും പരിശോധിച്ചാണ് കമീഷനംഗങ്ങളെ നിശ്ചയിച്ചത്. കോടതിയിൽ ഇക്കാര്യങ്ങൾ രേഖാമൂലം അറിയിച്ചിട്ടുണ്ട്. കോടതിക്ക് അത് ബോധ്യമായിട്ടില്ലെങ്കിൽ നിയമപരമായി അയാളെ നീക്കം ചെയ്യുന്നതിൽ പ്രയാസമില്ല.പ്രതിപക്ഷം ആരോഗ്യവകുപ്പിലെ ഒരോ നിയമനങ്ങളും ചികഞ്ഞ് നടക്കുകയാണ്. എന്നാൽ എല്ലാം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് തനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ തനിക്കെതിരെ ചുണ്ടിക്കാട്ടിയ ഫയൽ കൃത്രിമമാണ്. ആരോഗ്യവകുപ്പിൽ നിന്നുമല്ലാത്ത കാര്യം എഴുതിച്ചേർത്താണ് അദ്ദേഹം മാധ്യമങ്ങളെ കാണിച്ചത്. ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്ന കേരളത്തിലെ പ്രതിപക്ഷം ഇതിനുള്ള മറുപടി ജനങ്ങളോട് പറയേണ്ടിവരുമെന്നും ശൈലജ പറഞ്ഞു.
Post a Comment
0 Comments