മധൂര്‍ (www.evisionnews.in):പട്‌ള സ്‌കൂള്‍ കെട്ടിടോദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ കഴിവുകേടില്‍ പ്രതിഷേധിച്ച് പട്‌ള ഡി.വൈ.എഫ്.ഐ യൂണിറ്റിൽ നിന്നും ഭാരവാഹികളും പ്രവർത്തകരും രാജിവെച്ചു ഡിവൈഎഫ്‌ഐ ഒന്ന് രണ്ട് കമ്മിറ്റികളിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് കൂട്ടത്തോടെ രാജിവെച്ചത്
പട്‌ള ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിന് പുതിയതായി നിര്‍മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ നേരത്തെ പി.ടി.എ കമ്മിറ്റി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ തീരുമാനിച്ചിരുന്നു. മെയ് ആറിനാണ് ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ സി.പി.എം പ്രവര്‍ത്തകര്‍ രംഗത്ത് വരികയും ഡി.ഇ.ഒക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ ഉദ്ഘാടനം ചെയ്താല്‍ മതിയെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. തുടര്‍ന്ന് ജില്ലാ നേതൃത്വം ഇടപെട്ട് ഇ. ചന്ദ്രശേഖരനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് തീരുമാനിച്ച തിയതിക്കകം മുഖ്യമന്ത്രിയെയോ വിദ്യാഭ്യാസ മന്ത്രിയെയോ ഉദ്ഘാടനകനായി നിശ്ചയിക്കാന്‍ വീണ്ടും യോഗം ചേര്‍ന്ന് പിടിഎ കമ്മിറ്റി സിപിഎം അനുഭാവികളെ ഏല്‍പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിശ്ചയിച്ച തീയതിയില്‍ മുഖ്യമന്ത്രിയെയോ വിദ്യാഭ്യാസ മന്ത്രിയെയോ കിട്ടാത്തതിനാല്‍ ഒടുവില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ കെട്ടിടം തുറന്നുകൊടുക്കുകയായിരുന്നു.
ഇതിന് പിന്നാലെ സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തുവരികയും നാട്ടുകാരനായ മന്ത്രിയെ ഗ്രൂപ്പ് കളിയുടെ മറവില്‍ തടയുകയും പകരം ഉദ്ഘാടകനായി മുഖ്യമന്ത്രിയെയോ വിദ്യാഭ്യാസ മന്ത്രിയെ കൊണ്ടുവരാതെ നാട്ടുകാരെ വഞ്ചിക്കുകയും ചെയ്ത സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജിയെന്ന് യുണിറ്റ് ഭാരവാഹികൾ ഇവിഷനോട് പറഞ്ഞു.
Post a Comment
0 Comments