Type Here to Get Search Results !

Bottom Ad

ജില്ലയില്‍ ആവശ്യമുള്ള എല്ലാവര്‍ക്കും കുടിവെളളമെത്തിക്കും : മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാസർകോട്:(www.evisionnews.in) ജില്ലയില്‍ വരള്‍ച്ച രൂക്ഷമായാല്‍ എല്ലാവര്‍ക്കും കുടിവെളളമെത്തിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ നടത്തണമെന്നും ജലദുരുപയോഗം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും ജില്ലയുടെ ചുമതലയുള്ള റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. വരള്‍ച്ച അവലോകനം ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറിനകം കുടിവെളളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാകണം. ഇഴഞ്ഞ് നീങ്ങുന്നതും മുടങ്ങിക്കിടക്കുന്നതുമായ പദ്ധതികളുടെ വിശദ വിവരം ജില്ലാ കളക്ടര്‍ക്ക് നല്‍കണം. ടാങ്കര്‍ലോറി വഴിയുളള കുടിവെള്ള വിതരണം ഇത്തവണ പരിമിതപ്പെടുത്തും. അടിയന്തിര ഘട്ടങ്ങളില്‍ ജി പി എസ് ഘടിപ്പിച്ച ലോറികളില്‍ കുടിവെളള വിതരണം നടത്തും. ഇത് സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും. കുടിവെളളക്ഷാമം നേരിടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം കിട്ടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.
കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും മഴയുടെ അളവ് കുറഞ്ഞതിനാല്‍ വരള്‍ച്ച രൂക്ഷമാകാനിടയുണ്ട്. ജലവിതാനം താഴുന്നതും ഗൗരവമായി കാണണം. ജലത്തിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം. സുരക്ഷിതമായ ജലഉപയോഗത്തെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തണം. കുടുംബശ്രീ, എന്‍ എസ് എസ്, എന്‍ സി സി, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ സമൂഹത്തില്‍ ജലസാക്ഷരതാ അവബോധം ഉണ്ടാക്കണം. ജല അതോറിറ്റിയുടെ പൈപ്പ്‌ലൈനുകള്‍ നീട്ടിയാല്‍ ഗുണം കിട്ടുന്ന പ്രദേശങ്ങളില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കണം. ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കണമെന്നും മന്ത്രി പറഞ്ഞു.

ഓരോ വാര്‍ഡിലും വാട്ടര്‍ കിയോസ്‌ക് സ്ഥാപിച്ച് ജലം ലഭ്യമാക്കും. മലയോരപ്രദേശങ്ങളിലും മറ്റും വിസ്തൃതി കൂടിയ വാര്‍ഡുകളില്‍ ആവശ്യമെങ്കില്‍ ഒന്നിലധികം കിയോസ്‌ക് അനുവദിക്കും. ജല വിതരണസംവീധാനങ്ങളും മഴവെളള സംഭരണികളും കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗയോഗ്യമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തിയ കുടിവെളള പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാകളക്ടര്‍ പ്രത്യേകം യോഗം വിളിക്കും. വൊര്‍ക്കാടി, എന്‍മകജെ പഞ്ചായത്തുകളില്‍ ജലഅതോറിറ്റി നിര്‍മ്മിച്ച പൈപ്പ്‌ലൈനുകളിലൂടെ അടിയന്തിരമായി വെളളംകിട്ടാനുളള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഏഴിമല നാവിക അക്കാദമിയിലേക്ക് കുടിവെളളം ലഭ്യമാക്കുന്നതിന് കാക്കടവില്‍ നിര്‍മ്മിച്ച താല്‍ക്കാലിക തടയണ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നതായും സ്ഥിരം തടയണ നിര്‍മ്മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ആഴശ്യപ്പെട്ടു. വരള്‍ച്ച നേരിടാന്‍ ജില്ലയില്‍ ഇതുവരെ സ്വീകരിച്ച നടപടി ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു വിശദീകരിച്ചു. എം എല്‍ എ മാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, നഗരസഭാ ചെയര്‍മാൻമാരായ വി വി രമേശന്‍, പ്രൊഫ. കെ പി ജയരാജന്‍, എ ഡി എം കെ അംബുജാക്ഷന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സബന്ധിച്ചു.





keywords-kasaragod-e chandrashekharan-ravaneu minister-colectrate meeting

Post a Comment

0 Comments

Top Post Ad

Below Post Ad