കാസർകോട് :(www.evisionnews.in)ബാലവേലയിലൂടെ അനുഭവിച്ചത് ഒരു ദു:സ്വപ്നം മാത്രമാണെന്ന് കരുതി സരിതയും അജുലിയും ഒഡീഷയിലേക്ക് മടങ്ങി. ബാലവേലയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ പോലീസ് ഇടപെട്ട് മഹിളാമന്ദിരത്തില്‍ പാര്‍പ്പിച്ച ഒഡീഷ റായ്ഗഡ സ്വദേശികളായ സരിത ക്രാപ്റ്റുക, അജുലി ക്രാപ്റ്റുക എന്നീ സഹോദരിമാരാണ് ജന്മനാട്ടിലേക്ക് മടങ്ങിയത്. ഒഡീഷയിലെ ഗിരി വര്‍ഗ്ഗക്കാരായ ഈ കുട്ടികള്‍ വളരെ ദരിദ്രമായ കുടുംബസാഹചര്യമായതിനാല്‍ വേലക്കായി ഏജന്റ് മുഖേന കാസര്‍കോട് എത്തിപ്പെടുകയായിരുന്നു. കുട്ടികളുടെ നാട്ടുകാരനായ പ്രശാന്ത് മുഖേനയാണ് കാസര്‍കോട് എത്തിയത്. പത്തോളം പശുക്കളും കുറെ ആടുകളും ഉളള ഒരു വീട്ടിലേക്കാണ് കുട്ടികളെ എത്തിച്ചത്. 13ഉം 14ഉം വയസു മാത്രമുളള ഇവര്‍ പശുക്കളെ കുളിപ്പിക്കാനും തീറ്റപുല്‍ ശേഖരിക്കാനും തുടങ്ങിയ ജോലികള്‍ പത്ത് ദിവസത്തോളം ചെയ്തു. ഒറിയ മാത്രം സംസാരിക്കുന്ന ഇവര്‍ കഠിനമായ ജോലികളാല്‍ കഷ്ടപ്പെട്ട് കഴിഞ്ഞ ഒക്‌ടോബര്‍ 30ന് വീട് വിട്ട് ഓടുകയായിരുന്നു. പിറ്റേന്ന് വൈകുന്നേരം നീലേശ്വരത്ത് നിന്ന് പോലീസ് കണ്ടെത്തിയ ഇവരെ നീലേശ്വരം ചൈല്‍ഡ് ലൈനിന്റെ സഹായത്താല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് പരവനടുക്കം സര്‍ക്കാര്‍ മഹിളാമന്ദിരത്തില്‍ താത്ക്കാലികമായി സംരക്ഷിച്ചുവരികയായിരുന്നു.
Keywords :saritha-ajooli-odisa-child labour
Post a Comment
0 Comments