ശുചിമുറിയിൽ പോകാൻ അനുവദിക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ മേലുദ്യോഗസ്ഥനെ ഡ്രൈവര്‍ അടിച്ചു കൊലപ്പെടുത്തി. ബിഹാറിലെ സസാറാം മുനിസിപ്പൽ കൗൺസിൽ എക്‌സിക്യൂട്ടീവ് ഓഫീസർ വിമൽ കുമാറിനെ ഡ്രൈവർ മിതിലേഷ് കുമാർ കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ മിതിലേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനമോടിക്കുന്നതിനിടെ ടോയ്‌ലറ്റ് ബ്രേക്ക് നിഷേധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഡ്രൈവർ പൊലീസിനോട് സമ്മതിച്ചു. ഞായറാഴ്ച രാത്രി പട്‌നയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. തർക്കത്തിനിടെ ഇരുമ്പുവടി ഉപയോഗിച്ച് മേലുദ്യോഗസ്ഥനെ ആക്രമിച്ചതായും പ്രതി മൊഴി നൽകി.
ആദ്യം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചതായി പൊലീസ് സൂചിപ്പിച്ചു. ബൈക്കിലെത്തിയ അജ്ഞാതർ വാഹനം തടഞ്ഞ് വിമൽ കുമാറിനെ ആക്രമിച്ചെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. എന്നാൽ പ്രതിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളൊന്നും കണ്ടെത്താനാകാത്തതോടെ പൊലീസിന് സംശയം തോന്നുകയും തുടർന്ന് ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. തുടര്‍ച്ചയായ ജോലി ഭാരവും മിതിലേഷിനെ പ്രകോപിതനാക്കിയിരുന്നതായി പൊലീസ് സൂചിപ്പിച്ചു.

Post a Comment
0 Comments