കാസർകോട്: കാസർകോട് ജില്ലയിൽ എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ മാണിക്കോത്തെ കരുണാകരൻ്റെ ഭാര്യ യശോദയാണ് മരിച്ചത്. ഇതിന് പുറമെ ജില്ലയിൽ പതിനെട്ടുകാരന് അമീബിക് മസ്തിഷ്കജ്വരവും സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ശക്തമായ പനിയും ചുമയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് യശോദയെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ പ്രകടമായതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ഏഴുപേർക്ക് പനിയും ചുമയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഇവരുടെ സ്രവ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. പ്രദേശവാസികൾ കർശന ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും, രോഗലക്ഷണങ്ങൾ ഉള്ളവർ പുറത്തിറങ്ങാതെ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്ക് ഉപയോഗിക്കുന്നത് ശീലമാക്കണമെന്നും നിർദേശമുണ്ട്.

Post a Comment
0 Comments