കാസര്‍കോട് (www.evisionnews.co): കേന്ദ്ര സര്‍വകലാശാലയിലെ ക്രമക്കേടിന്റെയും നിയമന തട്ടിപ്പിന്റെയും തെളിവുകള്‍ ഹാജരാക്കി മുന്‍ പരീക്ഷാ കണ്‍ട്രോളറുടെ പത്രസമ്മേളനം. വി ശശികുമാറിന്റെ വാര്‍ത്താ സമ്മേളനം നടത്തി. വൈസ് ചാന്‍സിലറായി ഡോ. ജി ഗോപകുമാര്‍ ചുമതലയേറ്റതു മുതല്‍ യോഗ്യതയില്ലാത്ത അധ്യാപകരെയാണ് നിയമിച്ചതെന്നാണ് കാസര്‍കോട് പ്രസ് ക്ലബില്‍ മുന്‍ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍ വി ശശികുമാര്‍ ആരോപണം ഉയര്‍ത്തിയത്.
യു.ജി.സി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് കേന്ദ്ര സര്‍വകാലാശാലയില്‍ അധ്യാപകരെ നിയമിക്കുന്നതെന്നാണ് ശശികുമാറിന്റെ പ്രധാന ആരോപണം. വൈസ് ചാന്‍സിലറുടെ നേതൃത്വത്തില്‍ ഏകാധിപത്യ വേദിയായി സര്‍വകലാശാല മാറിയെന്നും അദ്ദേഹം പറയുന്നു. ജി ഗോപകുമാര്‍ വൈസ് ചാന്‍സിലര്‍ ആയതിന് ശേഷം 89 അധ്യാപകരെയാണ് നിയമിച്ചത്. പാര്‍ലമെന്റ് പാസാക്കിയ കേന്ദ്ര സര്‍വകലാശാല നിയമ പ്രകാരം സര്‍വകലാശാല അധ്യാപക നിയമനത്തില്‍ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്മെന്റ്, ഡീന്‍ എന്നിവര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. എന്നാല്‍ ഇവര്‍ ഉണ്ടായിട്ടും ഇവരെ ഉള്‍പ്പെടുത്താതെയാണ് നിയമനം നടത്തിയതെന്ന് രേഖകള്‍ സഹിതമാണ് ആരോപണം പുറത്തുവിട്ടിട്ടുള്ളത്.
വൈസ് ചാന്‍സിലര്‍ അനധികൃതമായി പ്രകാശന്‍ പെരിയാട്ട് എന്ന അധ്യാപകനെ നിയമിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തതിലൂടെ സര്‍വകലാശായ്ക്ക് 24 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. യുജിസി നിശ്ചയിച്ച യോഗ്യത അട്ടിമറിച്ചുകൊണ്ടായിരുന്നു 90 ശതമാനം നിയമനങ്ങളും നടത്തിയത്. സര്‍വകലാശാലയില്‍ പ്രൊഫസര്‍ ആകണമെങ്കില്‍ മൂന്ന് പി.എച്ച്.ഡി വിദ്യാര്‍ത്ഥികളെയെങ്കിലും പുറത്തിറക്കണമെന്ന ചട്ടം അട്ടിമറിച്ച് ഒരു കുട്ടിയെ ഗൈഡ് ചെയ്താല്‍ മതിയെന്ന് ആക്കിത്തീര്‍ത്തു. ഇത് ഇപ്പോഴത്തെ പ്രൊ വൈസ് ചാന്‍സില്‍ ജയപ്രകാശിനെ നിയമിക്കാന്‍ വേണ്ടിയായിരുന്നു.
യുജിസി ചട്ടം അനുസരിച്ച് പ്രൊഫസര്‍, അസോ. പ്രൊഫസര്‍ തസ്തികയില്‍ ഒബിസി സംവരണം നിലവില്‍ ഇല്ലാതിരുന്നിട്ടും 2015ല്‍ ഡിപ്പാര്‍ട്ട്മെന്റ് എഡ്യുക്കേഷനില്‍ ഒബിസി ക്വാട്ടയിലാണ് പ്രൊഫസര്‍ നിയമനം. രജിസ്ട്രാര്‍ നിയമനത്തില്‍ മൂന്നാം റാങ്ക് ലഭിച്ചയാള്‍ക്ക് യു.ജി.സി രേഖപ്പെടുത്തിയ മിനിമം യോഗ്യത പോലുമില്ലായിരുന്നു. ഇതില്‍ ഒമ്പതാം റാങ്കിലായിരുന്നു വി. ശശിധരന്‍. മഹാത്മ ഗാന്ധി, കേരള, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അപേക്ഷകരൊന്നും റാങ്ക് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടില്ല. ഇതില്‍ മൂന്നാംറാങ്ക് ലഭിച്ച വ്യക്തിക്ക് സര്‍വ്വകലാശാലയില്‍ 15വര്‍ഷം അസോ. പ്രൊഫസറായ പരിചയവും 7,000 ഗ്രേഡ് പേ വേണമെന്നതായിരുന്നു. എന്നാല്‍ ഐ.എം.എയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയും 6000 ഗ്രേഡ് പേയുമുള്ള ആളെയാണ് നിയമിച്ചത്.
നിശ്ചിത യോഗ്യതയില്ലാത്തവരെ റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ നിയമനത്തിനെതിരെ കോടതിയില്‍ പോകില്ലെന്നതുകൊണ്ടാണ് ഇത്തരം നിയമനം നടത്തുന്നതെന്നും സര്‍വകാശാല സ്വാര്‍ത്ഥ താത്പര്യത്തിന് വേണ്ടി വൈസ് ചാന്‍സിലര്‍ ഉപയോഗിക്കുകയാണെന്നും തന്റെ ഏകാധിപത്യത്തെ അംഗീകരിക്കാത്ത വിദ്യാര്‍ത്ഥികളെ നിസാര കാരണങ്ങള്‍ ചുമത്തി പുറത്താക്കുകയാണെന്നും വി. ശശിധരന്‍ ആരോപിച്ചു.

Post a Comment
0 Comments