Type Here to Get Search Results !

Bottom Ad

ജബ്ബാര്‍ വധം: സി.പി.എം പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ബി.ജെ.പി നേതാവ് അഡ്വ. ശ്രീധരന്‍പിള്ള: ആദ്യംമുതലേ കേസ് ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചു


കാസര്‍കോട് (www.evisionnews.co): പെര്‍ളയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അബ്ദുല്‍ ജബ്ബാറിനെ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ടു സി.പി.എം നേതാക്കളടക്കം മൂന്നുപേരെ ഹൈക്കോടതി വെറുതെവിട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുമ്പള ഏരിയാ സെക്രട്ടറിയായിരുന്ന സുധാകരന്‍, എന്‍മകജെ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നടുബയല്‍ അബ്ദുള്ളക്കുഞ്ഞി, പൈവളിഗെയിലെ യശ്വന്ത്കുമാര്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കുറ്റക്കാരല്ലെന്ന് കാട്ടി വെറുതെവിട്ടത്. അതേസമയം കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട ഉക്കിനടുക്കയിലെ മൊയ്തീന്‍കുഞ്ഞ് എന്ന മൊയ്നി, രവി എന്ന പഞ്ചസാല രവി, അബ്ദുള്‍ ബഷീര്‍, മഹേഷ് എന്നിവരുടെ ശിക്ഷ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെക്കുകയും ചെയ്തു.

കാസര്‍കോട് ജില്ലയിലെ പ്രമാദവും രാഷ്ട്രീയബന്ധവുമുള്ള കേസിലെ സി.പി.എം നേതാക്കളടക്കമുള്ളവര്‍ പ്രതികള്‍ക്ക് വേണ്ടി ബി.ജെ.പി നേതാവ് കൂടിയായ അഡ്വ. ശ്രീധരന്‍പിള്ള ഹാജരായതിന് പിന്നിലെ ദുഷ്‌ലാക്കുകളാണ് പുറത്തുവരുന്നത്. ആദ്യം മുതലേ അവിശുദ്ധബന്ധം മുന്‍ നിര്‍ത്തി കേസ് ദുര്‍ബലപ്പെടുത്താനും കേസ് നീട്ടിക്കൊണ്ടുപോകാനും നീക്കംനടന്നതായാണ് പ്രധാന ആരോപണം. 2009 നവംബര്‍ മൂന്നിന് രാത്രി പത്തേമുക്കാലോടെയാണ് ഉക്കിനടുക്ക എല്‍ക്കാന റോഡിലൂടെ സുഹൃത്ത് സുബൈറിനൊപ്പം കാറില്‍ കാസര്‍കോട്ട് നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന ജബ്ബാറിനെ (26) ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കാര്‍ റോഡിന് കുറുകെയിട്ട് ജബ്ബാറിന്റെ കാര്‍ തടഞ്ഞായിരുന്നു ആക്രമണം. യൂത്ത് കോണ്‍ഗ്രസ് പെര്‍ള ടൗണ്‍ സെക്രട്ടറിയും എന്‍മകജെ പഞ്ചായത്ത് മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ടുമായിരുന്നു ജബ്ബാര്‍. രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കാണിച്ച് അന്ന് തന്നെ പോലീസ് എഫ്.ഐ.ആര്‍ ചെയ്തിരുന്നു. 

ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്നും രാഷ്ട്രീയ സ്വാധീനം കാരണം പോലീസ് യഥാര്‍ഥ പ്രതികളെ സംരക്ഷിക്കുകയാണെന്നും കാട്ടി ജബ്ബാറിന്റെ പിതാവ് ഹസൈനാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് കേസ് സി.ബി.ഐക്ക് വിട്ടത്. സുധാകരന്‍, അബ്ദുള്ളക്കുഞ്ഞി, ബഷീര്‍ എന്നിവരെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ കോടതി മുഴുവന്‍ പ്രതികള്‍ക്കും കഠിന ശിക്ഷ വിധിക്കുകയായിരുന്നു. 

2012 മാര്‍ച്ച് മാസത്തിലായിരുന്നു സിബിഐ കോടതിയുടെ അതിപ്രധാന വിധിയുണ്ടായത്. ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് 14 വര്‍ഷത്തേക്ക് ഇളവ് നല്‍കരുതെന്ന് സി.ബി.ഐ. കോടതി നിര്‍ദേശിച്ചതിനാല്‍ ഏഴരവര്‍ഷമായി ഏഴുപ്രതികളും ജയിലിലായിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ പോവുകയും പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്യുകയായിരുന്നു. 2015ലാണ് കേസ് ബെഞ്ചിലേക്ക് എത്തുന്നത്. പ്രഗത്ഭനായ അഡ്വ. വിശ്വനാഥന്‍ പിള്ളയാണ് ഹാജരായത്. എന്നാല്‍ വിചാരണക്ക് പ്രതിഭാഗം വക്കീല്‍ ഹാജരാകാത്തതിനാല്‍ കേസ് നീളുകയായിരുന്നു. ആറുമാസത്തെ കാലാവധി കഴിഞ്ഞ് വിശ്വനാഥനെ മാറ്റി അഡ്വ. ശ്രീധരന്‍പിള്ളയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ബി.ജെ.പിക്കാരനായ അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ദൃക്‌സാക്ഷിയടക്കം വേണ്ടത്ര സുപ്രധാന തെളിവുകളുമുണ്ടായിരുന്ന കേസ് ദുര്‍ബലപ്പെടുത്തുകയുമായിരുന്നു. കാസര്‍കോട് നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റംഗമാണ് കേസ് നടത്തിയതെന്നാണ് വിവരം. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ് ജബ്ബാറിന്റെ കുടുംബം.

സി.പി.എം- ബി.ജെ.പി ബന്ധം ആരോപിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ജബ്ബാര്‍ കേസിന് പിന്നിലെ രാഷ്ട്രീയ ബാന്ധവം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചങ്ങനാശ്ശേരി ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. ശ്രീധരന്‍പിള്ള മത്സരിക്കുന്നുണ്ട്.  തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ജബ്ബാര്‍ വധക്കേസിനെ ചുറ്റിപ്പറ്റി പുറത്തുവന്നിരിക്കുന്ന വസ്തുതകള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായേക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad