ഫരീദാബാദ് :(www.evisionnews.co)പാർട്ടിയിൽ നിന്നുതന്നെ വിമതസ്വരങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ, ചരക്ക്, സേവന നികുതി (ജിഎസ്ടി) നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചന നൽകി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. വരുമാനനഷ്ടം പരിഹരിച്ചശേഷമായിരിക്കും നിരക്കു കുറയ്ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നികുതിഘടനയിൽ മാറ്റം വരേണ്ടതുണ്ട്. രാജ്യത്ത് അതിനുള്ള സാധ്യതയുമുണ്ട്. നികുതിഭാരം കുറഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് മുന്നേറാനാകൂ. വരുമാന നഷ്ടം നികത്തിയാൽ വലിയ തരത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങൾ സാധ്യമാകും. നമുക്ക് കുറഞ്ഞ നികുതി നിരക്കുകൾ കൊണ്ടുവരാനാകും’– ഫരീദാബാദിൽ നടന്ന ചടങ്ങിൽ ജയ്റ്റ്ലി പറഞ്ഞു.
നിലവിൽ ജിഎസ്ടിക്ക് പൂജ്യം മുതൽ 28 ശതമാനം വരെ നികുതി നിരക്കിൽ നാല് സ്ലാബുകളാണുള്ളത്. നോട്ട് അസാധുവാക്കൽ നടപടിയും ജിഎസ്ടി സംവിധാനവും രാജ്യത്തിനു ഗുണം മാത്രമെ ചെയ്തിട്ടുള്ളൂവെന്നു ജയ്റ്റ്ലി പറഞ്ഞിരുന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെ പ്രതീക്ഷിച്ചിരുന്ന തരത്തിൽതന്നെ നികുതി സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത ഏതാനും മാസത്തോടെ വരുമാനം കുതിച്ചുകയറുമെന്നാണു പ്രതീക്ഷയെന്നും ജയ്റ്റ്‍ലി പറഞ്ഞു.
ജിഎസ്ടി രാജ്യത്ത് ഏർപ്പെടുത്തിയതിന്റെ രണ്ടാം മാസമായ ഓഗസ്റ്റിൽ സർക്കാരിനു 90,669 കോടി രൂപ ലഭിച്ചു. ജൂലൈയിൽ മാത്രം 94,063 കോടി രൂപ ജനങ്ങളിൽ നിന്നു സമാഹരിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്
Post a Comment
0 Comments