Type Here to Get Search Results !

Bottom Ad

വിദേശ പഠനം: ഒഴുക്ക് തടയാന്‍ നിയമ നിര്‍മാണത്തിന് കേരളം


തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനുമായി യുവാക്കള്‍ കൂട്ടത്തോടെ കേരളം വിട്ട് വിദേശത്തേക്ക് കുടിയേറുന്നത് തടയാന്‍ സംസ്ഥാനം നിയമ നിര്‍മാണത്തിന്. ഉന്നത പഠനത്തിനായി യുവാക്കളെ റിക്രൂട്ട്‌ചെയ്യുന്ന ഏജന്‍സികളെ നിയന്ത്രിക്കാനെന്ന പേരിലാണിത്. നിയമ നിര്‍മ്മാണം പഠിക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലാ വി.സി പ്രൊഫ സജി ഗോപിനാഥ് അധ്യക്ഷനായും വിദ്യാര്‍ത്ഥി കുടിയേറ്റത്തെക്കുറിച്ച് പഠിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലാ വി.സി പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അദ്ധ്യക്ഷനായും രണ്ട് സമിതികള്‍ രൂപീകരിച്ചു.

സുപ്രീംകോടതി അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടും സമിതിയിലുണ്ട്. സാമ്പത്തികമായും വൈജ്ഞാനികമായും തിരിച്ചടിയാവുന്ന 'മസ്തിഷ്‌ക ചോര്‍ച്ച' തടയുകയാണ് ലക്ഷ്യം. ചൈന, വിയറ്റ്‌നാം അടക്കം വിദേശ കുടിയേറ്റ നിയന്ത്രണ നിയമങ്ങളുടെ മാതൃകയിലാണ് നിയമ നിര്‍മാണം പരിഗണിക്കുന്നത്. കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം ശരാശരി 3500 0കുട്ടികള്‍ വിദേശത്ത് പോവുന്നു. കോടിക്കണക്കിന് രൂപ ഫീസിനത്തില്‍ പുറത്തേക്കൊഴുകുന്നു. സ്ഥിരതാമസം, വര്‍ക്ക്‌പെര്‍മിറ്റ് എന്നിവ നല്‍കുന്ന രാജ്യങ്ങളിലേക്കാണ് കൂടുതല്‍ ഒഴുക്ക്. കൂടുതല്‍ സ്വതന്ത്രമായ സാമൂഹ്യസാഹചര്യം, വായ്പയുടെ ലഭ്യതക്കൂടുതല്‍ എന്നിവയും കാരണങ്ങളാണ്.

എന്നാല്‍ അസോസിയേഷന്‍ ഒഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് അംഗീകരിച്ചിട്ടില്ലാത്ത സര്‍വകലാശാലകളിലാണ് മിക്കവരുടെയും പഠനം. ഈ കോഴ്‌സുകള്‍ പഠിച്ചാല്‍ ഇന്ത്യയില്‍ ജോലി ലഭിക്കില്ല. ഐ.ടി., എന്‍ജിനിയറിംഗ് തുടങ്ങിയ മേഖലകളിലെ യുവാക്കളുടെ പുറത്തേക്കു പോക്ക് കേരളത്തിന് വലിയ വെല്ലുവിളിയാണ്. വിദേശപഠനവും തുടര്‍ന്ന് അവിടെത്തന്നെയുള്ള സ്ഥിരതാമസവും നമ്മുടെ സാമ്ബത്തിക മേഖലയ്ക്കും പ്രഹരമുണ്ടാക്കും. നേരത്തെ ബിരുദാനന്തര ബിരുദത്തിന് വിദേശത്ത് പോയിരുന്നെങ്കില്‍, ഇപ്പോള്‍ പ്ലസ്ടു കഴിയുമ്പോഴേ നാടു വിടുന്നു. വിദേശത്ത് പോകുന്ന യുവാക്കള്‍ അവിടെ സ്ഥിരതാമസമാക്കുന്നതിനാല്‍ തൊഴിലെടുക്കാന്‍ പര്യാപ്തരായ യുവജനങ്ങള്‍ കേരളത്തില്‍ കുറയും.. ഉപരിപഠനത്തിനു ശേഷം ഇവര്‍ തിരിച്ചുവരാത്തതിനാലും കുടുംബത്തെക്കൂടി കൊണ്ടുപോവുന്നതിനാലും യൂറോപ്യന്‍ കുടിയേറ്റം കേരളത്തിന് ഗുണകരമാവുന്നില്ല. അവരാരും ഇവിടേക്ക് പണം അയയ്ക്കുന്നുമില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad