Type Here to Get Search Results !

Bottom Ad

'ഡോക്ടര്‍ പണി എനിക്കു വേണ്ട, ന്യൂറോ സര്‍ജനുമാവേണ്ട, ഞാന്‍ രാജ്യം വിടുന്നു'; വൈറലായി കുറിപ്പ്


തിരുവനന്തപുരം (www.evisionnews.in): 'ഈ പണി എനിക്കു വേണ്ട. ന്യൂറോസര്‍ജനുമാകേണ്ട, ഡോക്ടര്‍ പണിയും വേണ്ട. ഞാന്‍ രാജ്യം വിടുന്നു'! ഈ വാചകം ഒരു ഡോക്ടറുടേതാണ്.... കഴിഞ്ഞ ദിവസം രോഗിയുടെ ഭര്‍ത്താവിന്റെ ക്രൂരമര്‍ദനത്തിനിരയായ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണിപ്പോള്‍. രോഗി മരിച്ച വിവരം അറിയിച്ചപ്പോള്‍ ഡോക്ടറുടെ വയറ്റില്‍ രോഗിയുടെ ഭര്‍ത്താവ് ആഞ്ഞുചവിട്ടുകയായിരുന്നു. ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിതാ ഡോക്ടറെയാണ് കൊല്ലം സ്വദേശി സെന്തില്‍ കുമാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വനിതാ ഡോക്ടറെ സന്ദര്‍ശിച്ചശേഷം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ ഡോക്ടര്‍ പണി നിര്‍ത്തുന്നു?

'ഈ പണി എനിക്ക് വേണ്ട. ന്യൂറോസര്‍ജനുമാകേണ്ട, ഡോക്ടര്‍ പണിയും വേണ്ട. ഞാന്‍ രാജ്യം വിടുന്നു'! കരയാതെ കരഞ്ഞുകൊണ്ട് ആ വനിതാ ഡോക്ടര്‍ ഇന്നലെ എന്നോട് ഇങ്ങനെ പറഞ്ഞു.അടിവയര്‍ നോക്കി ഒത്ത ഒരാണൊരുത്തന്‍ ആഞ്ഞ് ചവിട്ടിയതിന്റെ ഫലം.

അതീവ ഗുരുതരാവസ്ഥയിലുള്ള, തലച്ചോറിനുള്ളില്‍ ട്യൂമര്‍ ബാധിച്ച രോഗി, ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷവും ജീവന്‍ രക്ഷിക്കാന്‍ രാപകലില്ലാതെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചതിന് ശേഷവും നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്ത നിര്‍ഭാഗ്യകരമായ കാര്യം ഐസിയുവിന് വെളിയില്‍ വന്ന് അതിരാവിലെ ഒരു മണിയോടെ രോഗിയുടെ ബന്ധുവിനോട് പറയുമ്പോള്‍.

അടിവയര്‍ നോക്കി ചാടി ഒരു ചവിട്ട്.സിസി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. അതും 24 മണിക്കൂറും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി ഐസിയുവില്‍, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കില്‍.

എന്തിന് ആശുപത്രി നിറയെ പറന്നു നടന്ന് ജോലിചെയ്യുന്ന ഒരു വനിതാ ഡോക്ടര്‍. അഞ്ചര കൊല്ലം എംബിബിഎസ്. അതിന് അഡ്മിഷന്‍ കിട്ടാന്‍ എല്‍കെജി മുതല്‍ പഠനം മൂന്നുകൊല്ലം സര്‍ജറി പഠനം. അതിന് അഡ്മിഷന്‍ കിട്ടാനും വേണം കൊല്ലങ്ങള്‍.

സൂപ്പര്‍ സ്‌പെഷ്യാലിറ്റി പഠനത്തില്‍ മിക്കവാറും ഏതാണ്ട് എല്ലാ സമയവും ആശുപത്രിക്കുള്ളില്‍.പഠനം കഴിഞ്ഞിട്ട് കുട്ടികള്‍ മതിയെന്ന് തീരുമാനവും. ചവിട്ട് കിട്ടിയ വനിത ഡോക്ടര്‍ ഐസിയുവിനുള്ളില്‍ നിലവിളിച്ച് കരയാന്‍ പോലും കഴിയാതെ തകര്‍ന്നടിയുന്നു. പ്രതി ഇപ്പോഴും സുരക്ഷിതന്‍.

സ്വന്തം പ്രൊഫഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറായി വനിതാ ഡോക്ടറും. പ്രഭാത സവാരിയില്‍ മാത്രമല്ല തൊഴിലിടങ്ങളിലും വനിതകള്‍, വനിതാ ഡോക്ടര്‍മാര്‍ സുരക്ഷിതരല്ല. ഇതു തലസ്ഥാനനഗരിയില്‍ ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വനിത ഡോക്ടര്‍ ആക്രമണം. കേരളം എങ്ങോട്ട്?

ആശുപത്രി ആക്രമണങ്ങള്‍ ഒരിക്കലും വെച്ചു വെറുപ്പിക്കപ്പെടാന്‍ പാടില്ല. അപ്പോ ചികിത്സ പിഴവെന്ന് രോഗിക്കൊ, രോഗിയുടെ ബന്ധുക്കള്‍ക്കോ തോന്നിയാല്‍ എന്ത് ചെയ്യും എന്ന് ചോദിച്ചു വരുന്നവരോട് നല്ല നമസ്‌കാരം. നാട്ടില്‍ നിയമമുണ്ട് നിയമാനുസൃതമായ നടപടികളും. അടിവയര്‍ നോക്കി ചാടി ചവിട്ടിയാല്‍ ഇനി നോക്കിനില്‍ക്കാന്‍ ഇതു വെള്ളരിക്കാ പട്ടണമൊന്നുമല്ല തന്നെ!

ഡോ സുല്‍ഫി നൂഹു.

സംസ്ഥാന പ്രസിഡണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad