Type Here to Get Search Results !

Bottom Ad

അതിവേഗം വാഗ്ദാനം മാത്രം!; ദക്ഷിണേന്ത്യയില്‍വന്ദേഭാരത് ഓടാന്‍ പോകുന്നത് ഒച്ചിഴയും പോലെ; ശതാബ്ദിയെക്കാളം വേഗക്കുറവ്


ദേശീയം (www.evisionnews.in): രാജ്യത്തെ അതിവേഗ ട്രെയിനായി ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് സൗത്ത് ഇന്ത്യയില്‍ ഓടുന്നത് ഒച്ചിഴയും വേഗത്തില്‍. നിലവില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും വേഗം കുറച്ചായിരിക്കും ദക്ഷിണ റെയില്‍വേയ്ക്ക് ലഭിച്ച ട്രെയില്‍ ഓടുക. നവംബര്‍ 11-ന് സര്‍വീസ് ആരംഭിക്കാന്‍ പോകുന്ന മൈസൂരു-ചെന്നൈ വന്ദേഭാരത് തീവണ്ടിയുടെ സമയക്രമം ദക്ഷിണ-പശ്ചിമറെയില്‍വേ പുറത്തുവിട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ബുധനാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ വന്ദേഭാരത് സര്‍വീസ് നടത്തുക. നിലവിലുള്ള ശതാബ്ദി എക്പ്രസിസ് പകരമാണ് വന്ദേഭാരത് എത്തുന്നത്. ശതാബ്ദിയുടെ സമയത്തിന് അരമണിക്കൂര്‍ മുമ്പ് വന്ദേഭാരത് യാത്രതിരിക്കും. 75.60 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ് വന്ദേഭാരത് ഈ റൂട്ടില്‍ ഓടുക. നിലവില്‍ ഓടുന്ന ശതാബ്ദിയെക്കാളം നാലുകിലോമീറ്റര്‍ സ്പീഡില്‍ മാത്രമാണ് ഇന്ത്യയുടെ 'അതിവേഗ' ട്രെയിന്‍ സര്‍വീസ് നടത്തുക.

രാവിലെ 5.50-ന് ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന തീവണ്ടി 10.25-ന് ബെംഗളൂരുവിലെത്തും. 10.30-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന വണ്ടി ഉച്ചയ്ക്ക് 12.30-ന് മൈസൂരുവിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 1.05-ന് മൈസൂരുവില്‍നിന്ന് പുറപ്പെട്ട് 2.55-ന് ബെംഗളൂരുവിലെത്തും. മൂന്നിന് ബെംഗളൂരുവില്‍നിന്ന് എടുക്കുന്ന തീവണ്ടി രാത്രി 7.35-ന് ചെന്നൈയിലെത്തും. മൈസൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള 504 കിലോമീറ്റര്‍ ദൂരം ആറുമണിക്കൂറും 40 മിനിറ്റുംകൊണ്ടാണ് തീവണ്ടി ഓടിയെത്തുക.

രണ്ടു ട്രെയിനുകളാണ് മൈസൂരു-ചെന്നൈ റൂട്ടില്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ലാല്‍ബാഗ് എക്‌സ്പ്രസാണ് ഈ റൂട്ടില്‍ ഏറ്റവും വേഗത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍. ആറുമണിക്കൂര്‍ സമയമെടുത്താണ് ട്രെയിന്‍ ഓടി എത്തുന്നത്. സെമി-ഹൈസ്പീഡ് ട്രെയിന്‍ എത്തിയാലും സമയലാഭം ഉണ്ടാകില്ലെന്ന് വ്യക്തമാണ്.

കഴിഞ്ഞ മാസം ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയില്‍ നാലാമത്തെ വന്ദേ ഭാരത് എക്സ്പ്രിന്റെ ഫ്‌ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരുന്നു. മൈസൂരു-ചെന്നൈ റൂട്ടില്‍ രാജ്യത്തെ അഞ്ചാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനാണ് സര്‍വീസ് നടത്തുക.

പുത്തന്‍ സവിശേഷതകളും അത്യാധുനികസംവിധാനങ്ങളും അടങ്ങിയ വന്ദേ ഭാരത് 2.0 ട്രെയിനിനു കേവലം 52 സെക്കന്‍ഡില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍വരെ വേഗത കൈവരിക്കാനാകും. പരമാവധിവേഗത മണിക്കൂറില്‍ 180 കിലോമീറ്ററാണ്. എന്നാല്‍, ഈ ട്രെയിന് സൗത്ത് ഇന്ത്യയില്‍ എത്തുമ്പോള്‍ ശതാബ്ദിയുടെ സ്പീഡായ 80 കിലോമീറ്റര്‍ വേഗംപോലും കൈവരിക്കാന്‍ സാധിക്കില്ലാത്തത് യാത്രികരെ നിരാശരാക്കുൃന്നുണ്ട്. ഈ റൂട്ടിലെ കൊടുവളവുകളും സ്റ്റേഷനുകളില്‍ ലൂപ്പ് ലൈനുകള്‍ ഇല്ലാത്തതാണ് അതിവേഗം എടുക്കാന്‍ വന്ദേഭാരതിന് കഴിയാത്തതിന് പ്രധാന കാരണം.

മൈസൂരു-ചെന്നൈ റൂട്ടില്‍ എത്തുന്നത് നവീകരിച്ച വന്ദേ ഭാരത് എക്സ്പ്രസാണെന്ന് റെയില്‍വേ വ്യക്തമാക്കിയിരുന്നു. ആവശ്യാനുസരണം വൈഫൈ ഉപയോഗിക്കാനുള്ള സൗകര്യവും ഇതിലുണ്ടാകും. എല്ലാ കോച്ചുകളിലും യാത്രക്കാര്‍ക്കു വിവരവിനോദസൗകര്യങ്ങള്‍ പ്രദാനംചെയ്യുന്ന 32 ഇഞ്ച് സ്‌ക്രീനുകളാണുള്ളത്.

മുന്‍പതിപ്പില്‍ 24 ഇഞ്ച് സ്‌ക്രീനുകളാണുണ്ടായിരുന്നത്. ശീതികരണസംവിധാനം 15 ശതമാനം കൂടുതല്‍ ഊര്‍ജക്ഷമതയുള്ളതാകുമെന്നതിനാല്‍ വന്ദേ ഭാരത് എക്സ്പ്രസ് പരിസ്ഥിതിസൗഹൃദമായിരിക്കും. ട്രാക്ഷന്‍ മോട്ടോറില്‍ പൊടിശല്യമുണ്ടാകാത്ത ശുദ്ധവായുശീതീകരണ സംവിധാനമുള്ളതിനാല്‍ യാത്ര കൂടുതല്‍ സുഖകരമാകും. നേരത്തെ എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാര്‍ക്കുമാത്രം നല്‍കിയിരുന്ന സൈഡ് റിക്ലൈനര്‍ സീറ്റ് സൗകര്യം ഇനി എല്ലാ ക്ലാസുകള്‍ക്കും ലഭ്യമാക്കും. എക്സിക്യൂട്ടീവ് കോച്ചുകള്‍ക്ക് 180 ഡിഗ്രി കറങ്ങുന്ന സീറ്റുകളെന്ന അധികസവിശേഷതയുമുണ്ട്. . ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാന്‍ കവാച്ച് ഉള്‍പ്പെടെ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വന്ദേ ഭാരത് എക്സ്പ്രസിന്റെ പുതിയ പതിപ്പില്‍, വായുശുദ്ധീകരണത്തിനായി റൂഫ്മൗണ്ടഡ് പാക്കേജ് യൂണിറ്റില്‍ (ആര്‍എംപിയു) ഫോട്ടോകാറ്റലിറ്റിക് അള്‍ട്രാവയലറ്റ് വായുശുദ്ധീകരണസംവിധാനം സ്ഥാപിച്ചിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad