Type Here to Get Search Results !

Bottom Ad

ഭാര്യയെ മര്‍ദ്ദിച്ചതിന് കസ്റ്റഡിയിലായ യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി; മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയിലായി


ആദൂര്‍ (www.evisionnews.in): ഭാര്യയെ മര്‍ദ്ദിച്ചതിന് കസ്റ്റഡിയിലായ യുവാവ് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി. ബോവിക്കാനം മുതലപ്പാറയിലെ സെമീര്‍(30)ആണ് ഇന്നലെ വൈകിട്ട് ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. പൊലീസ് പിന്തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സെമീറിനെ പിടികൂടി. ലഹരിക്ക് അടിമയായ സെമീര്‍ സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണ്ണം വേണമെന്നാവശ്യപ്പെട്ട് തന്നെ നിരന്തരം മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച് ബോവിക്കാനം എട്ടാംമൈലിലെ ആയിഷയുടെ മകള്‍ ഹര്‍സാന(26) ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 

ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ പൊലീസ് എത്തി സെമീറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി. വൈകിട്ട് ഹര്‍സാന ആദൂര്‍ സ്റ്റേഷനിലെത്തുകയും കേസ് വേണ്ടെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. ആസ്പത്രിയില്‍ പോകാനുണ്ടെന്ന് പറഞ്ഞ് ഹര്‍സാന സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ താന്‍ വെള്ളം കുടിച്ചിട്ട് ഉടനെ വരാമെന്ന് അറിയിച്ച് സെമീറും സ്റ്റേഷന് പുറത്തുകടന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

ആദൂര്‍ സി.ഐ എ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിരച്ചില്‍ നടത്തി രാത്രി 9 മണിയോടെ ബോവിക്കാനം മുതലപ്പാറയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് സെമീറിനെ പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ച ശേഷം ഗാര്‍ഹികപീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് സെമീറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad