Type Here to Get Search Results !

Bottom Ad

സൂറത്കല്‍ മുഹമ്മദ് ഫാസില്‍ വധം: ആറു പ്രതികള്‍ അറസ്റ്റില്‍


മംഗളൂരു (www.evisionnews.in): സൂറത്കല്‍ മംഗല്‍ പേട്ടിലെ മുഹമ്മദ് ഫാസില്‍ വധക്കേസില്‍ ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്‌പെ സ്വദേശി സുഹാസ് ഷെട്ടി(29), മോഹന്‍ (26), ഗിരിധര്‍ (23), അഭിഷേക് (23), ദീക്ഷിത് (21), ശ്രീനിവാസ് (26) എന്നിവരാണ് അറസ്റ്റിലായത്. ജൂലായ് 28ന് രാത്രിയാണ് സൂറത്കലില്‍ വച്ച് ഫാസില്‍ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ 50 ഓളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. സൂറത്കലിലെ വസ്ത്ര സ്ഥാപനത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

ജൂലൈ 26ന് സുഹാസ് ഷെട്ടി സാമുദായിക സംഘര്‍ഷമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഒരാളെ കൊല്ലുന്ന കാര്യത്തെക്കുറിച്ച് അഭിഷേകുമായി ചര്‍ച്ച നടത്തി. ഇതിനായി കാറും ആയുധവും വേണമെന്ന് സുഹാസ് അഭിഷേകിനോട് ആവശ്യപ്പെട്ടതോടെ ഹോട്ടലില്‍ വച്ച് മറ്റു പ്രതികളുമായി കൂടിക്കാഴ്ച നടത്തി. ജൂലൈ 27ന് അജിത് ക്രാസ്റ്റയില്‍ നിന്ന് പ്രതികള്‍ കാര്‍ വാടകയക്ക് വാങ്ങി. തങ്ങളുടെ പദ്ധതി വിജയിച്ചാല്‍ മൂന്നു ദിവസത്തിനുള്ളില്‍ 15,000 രൂപ നല്‍കാമെന്ന് അജിത്തിന് ഉറപ്പുനല്‍കി. അന്നുതന്നെ സുഹാസ് കാവൂരിലെ സുഹൃത്തിന്റെ വസതിയില്‍ തങ്ങി.

ജൂലൈ 28ന് സുഹാസ് ആയുധങ്ങളുമായി ബണ്ട്വാളിലെ കരിഞ്ചേശ്വര്‍ ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. മറ്റു മൂന്നു പ്രതികള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാനെത്തിയിരുന്നു. കോടതിക്ക് സമീപം അവര്‍ ചര്‍ച്ച നടത്തി, അവിടെ വെച്ച് കൊല്ലപ്പെടേണ്ട ആള്‍ ഫാസിലാണെന്ന് അന്തിമമായി തീരുമാനിച്ചു. തുടര്‍ന്ന് പ്രതികള്‍ സൂറത്ത്കലിലെ ഒരു കാന്റീനില്‍ പോയി അവിടെ വച്ച് ചര്‍ച്ച നടത്തി. അതിനു ശേഷം കിന്നിഗോളിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഇവര്‍ ഉച്ച ഭക്ഷണം കഴിച്ചു. സംഘത്തിലെ രണ്ടുപേര്‍ ഫാസിലിന്റെ നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് സൂറത്ത്കലില്‍ വച്ച് പ്രതികള്‍ ഫാസിലിനെ കണ്ടെത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. ആറു പ്രതികളും പിന്നീട് പലിമാറിലേക്ക് രക്ഷപ്പെട്ടു. ഇവര്‍ കാര്‍ ഇവിടെ ഉപേക്ഷിച്ച് മറ്റൊരു കാറില്‍ രക്ഷപ്പെടുകയാണുണ്ടായത്.

Post a Comment

0 Comments

Top Post Ad

Below Post Ad