Type Here to Get Search Results !

Bottom Ad

തളങ്കരയിലെ കൊലപാതകം: കത്തിയും വസ്ത്രവും കണ്ടെത്തി പ്രതി റിമാന്റില്‍


കാസര്‍കോട് (www.evisionnews.in): തളങ്കര നുസ്രത്ത് റോഡിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് സ്വദേശി ബി സജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കോണ്‍ക്രീറ്റ് കട്ടിംഗ് തൊഴിലാളി തിരുവനന്തപുരം മരത്തിക്കുന്ന് നാവായിക്കുളം ഷംന മന്‍സിലിലെ എസ്. നസീറി(38)നെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൊലപാതകം നടന്ന രീതിയെ കുറിച്ച് നസീര്‍ പൊലീസിനോട് വിവരിച്ചു. പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നിരവധി പേര്‍ കാണാന്‍ എത്തിയിരുന്നു. കൊലക്ക് ഉപയോഗിച്ച കത്തിയും പ്രതി ഉപയോഗിച്ച വസ്ത്രവും പൊലീസ് കണ്ടെത്തി.

ക്വാര്‍ട്ടേഴ്‌സിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ പണം നഷ്ടമായതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും പകയുമാണ് കൊലയില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രി മദ്യപിച്ച ശേഷം ഉണ്ടായ വാക്തര്‍ക്കത്തിനിടെ നസീര്‍ സജിത്തിനെ കുത്തുകയായിരുന്നു. കുത്തേറ്റ് സജിത് ഓടിയപ്പോള്‍ നസീര്‍ പിടിക്കാനായി പിന്നാലെ ഓടി.

എന്നാല്‍ സജിത് സമീപത്തെ മൈതാനത്ത് കമിഴ്ന്നു വീഴുകയായിരുന്നു. വയറിന്റെ വലതു ഭാഗത്ത് കുത്തേറ്റ 7.5 സെന്റീമിറ്റര്‍ നീളത്തിലുള്ള മുറിവില്‍ നിന്ന് രക്തം വാര്‍ന്നാണ് സജിത് മരിച്ചത്. കുത്തിയ ശേഷം കത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്നുവെന്നാണ് നസീര്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് മുറിയില്‍ എത്തി വസ്ത്രം മാറി രക്ഷപ്പെടുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയ നസീറിനെ കുമ്പളയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad