Type Here to Get Search Results !

Bottom Ad

കെ. സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അന്വേഷണം ഇഴയുന്നു


കാസര്‍കോട്:  (www.evisionnews.in) ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ അന്വേഷണം ഇഴയുന്നു. അന്വേഷണം ആരംഭിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാത്തതിനാല്‍ തുടര്‍ നടപടികള്‍ വൈകുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിചേര്‍ത്ത് ജൂണ്‍ 7നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ പണവും ഫോണും നല്‍കി സ്വാധീനിച്ച് സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ചെന്ന പരാതിയിലായിരുന്നു കേസ്. 

മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശനാണ് കെ. സുരേന്ദ്രനെതിരെ കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം ബദിയടുക്ക പൊലീസ് 171 (ബി), 171 (ഇ) വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസ് രജിസ്റ്റര്‍ ചെയ്ത് 100 ദിവസം കഴിഞ്ഞാണ് പ്രതിയെ ചോദ്യം ചെയ്തത്. സെപ്തംബര്‍ 16ന് ഗസ്റ്റ് ഹൗസില്‍ വിളിച്ച് വരുത്തിയായിരുന്നു ചോദ്യംചെയ്യല്‍.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട കെ.സുന്ദരയെ പണം നല്‍കി സ്ഥാനാര്‍ഥിത്വം പിന്‍വലിപ്പിച്ച കേസില്‍ എസ്‌സി, എസ്ടി അതിക്രമം തടയല്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ ചുമത്തേണ്ടതാണ്. കൂടാതെ സുന്ദരയെ തടങ്കലില്‍ പാര്‍പ്പിച്ചതിനുള്ള വകുപ്പുകളും ചേര്‍ക്കണം. 171 (ബി), 171 (ഇ) വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള തുടര്‍ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി വേണം. ഇതിന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്. എന്നാല്‍ റിപ്പോര്‍ട്ട് സമയത്തിന് കോടതിയില്‍ സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നതായും ആരോപണമുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad