Type Here to Get Search Results !

Bottom Ad

പെരിയ ഇരട്ടക്കൊല: എട്ടാം പ്രതി ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


കാഞ്ഞങ്ങാട് (www.evisionnews.co): പെരിയ ഇരട്ടക്കൊല കേസിലെ എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ സുബീഷ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഒളിവില്‍ പോകാനും കേസ് അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന സിബിഐയുടെ വാദത്തെ തുടര്‍ന്നാണ് ജസ്റ്റിസ് അശോക് മേനോന്‍ ജാമ്യാപേക്ഷ തള്ളികളഞ്ഞത്. 

2019 ഫെബ്രുവരി 17നാണ് കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസില്‍ നേരിട്ട് പങ്കെടുത്ത പ്രതിയാണ് സിബീഷ് എന്നായിരുന്നു കുറ്റപത്രത്തിലുള്ളത്. സംഭവത്തിന് ശേഷം നാട്ടില്‍ നിന്നും മുങ്ങിയ സുബീഷിനെ മെയ് 16ന് പുലര്‍ച്ചെ മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് അന്വേഷണ സംഘം പിടികൂടിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ ഗള്‍ഫിലേക്ക് രക്ഷപ്പെടുകയായിരുന്നു. 

പിന്നീട് തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം ഏറെ ശ്രമംനടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഇന്റര്‍പോളിന്റെ സഹായം തേടിയതിന് പിന്നാലെയാണ് രക്ഷയില്ലെന്ന് കണ്ട സുബീഷ് നാട്ടിലേക്ക് മടങ്ങിയത്. മംഗലാപുരം വിമാനത്താവളത്തിലിറങ്ങി പുറത്തേക്ക് കടക്കുമ്പോള്‍ തന്നെ പുലര്‍ച്ചെ രണ്ടു മണിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. ഉദുമയിലെ ചുമട്ടുതൊഴിലാളിയായിരുന്ന സുബീഷ് കൊലപാതകം നടന്ന ഏതാനും ദിവസങ്ങള്‍ നാട്ടില്‍ തന്നെയുണ്ടായിരുന്നു. എന്നാല്‍ തനിക്കെതിരെ ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് രാജ്യം വിട്ടത്. ഈ കേസിന്റെ സുപ്രധാന പ്രതിയാണ് സുബീഷെന്നാണ് അന്വേഷണ സംഘം വാദിക്കുന്നത്. അതുകൊണ്ടു തന്നെ ജാമ്യം അനുവദിക്കുന്നത് തുടര്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സിബിഐ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി. 

സുബീഷിന് പുറമെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ ഒന്നാം പ്രതി പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം സുരേഷ്, അനില്‍കുമാര്‍, ഗിജിന്‍, ശ്രീരാഗ്, അശ്വിന്‍, മുരളി താനിത്തോട്, രഞ്ജിത്ത്, പ്രദീപ്, ആലക്കോട് മണി, സിപിഎം. പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്‍, സിപിഎം അന്നത്തെ ഉദുമ ഏരിയാ സെക്രട്ടറിയും ഇപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്‍ ഉള്‍പ്പെടെ 14 പ്രതികളാണുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad