കേരളം (www.evisionnews.co): സത്യപ്രതിജ്ഞാ ചടങ്ങിലെ ജനപങ്കാളിത്തം കുറയ്ക്കാന്‍ സിപിഎമ്മില്‍ ആലോചന. ട്രിപ്പിള്‍ ലോക് ഡൗണിനിടെ 750 പേരെ പങ്കെടുപ്പിച്ച് ആഘോഷമായി സത്യപ്രതിജ്ഞാചടങ്ങ് നടത്താനുള്ള നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത്. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തശേഷം അന്തിമതീരുമാനമെടുക്കും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ വാര്‍ത്താകുറിപ്പിലൂടെ മുന്നോട്ട് വച്ചത്.
സാമൂഹിക അകലം പാലിച്ച് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ചടങ്ങില്‍ 750 കസേരകള്‍ ഇടും. പൊതുജനത്തിന് പ്രവേശനമില്ല. രണ്ട് വാക്‌സിനേഷന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ചടങ്ങിനെത്തുന്നവര്‍ കരുതണം. മന്ത്രിമാരും അടുത്ത ബന്ധുക്കളും, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മാധ്യമങ്ങള്‍ക്ക് പി.ആര്‍.ഡി തല്‍സമയ ദൃശ്യങ്ങള്‍ നല്‍കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പോലും 20 പേരെന്ന കര്‍ശനനിയന്ത്രണം നിലനില്‍ക്കവേയാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ഇത്രവലിയ സന്നാഹങ്ങള്‍.
Post a Comment
0 Comments