Type Here to Get Search Results !

Bottom Ad

കാസര്‍കോട് ജില്ലയില്‍ അഞ്ചു ഗ്രാമപഞ്ചായത്തില്‍ സിപിഎം- ബിജെപി പരസ്യ സഖ്യം: അണികള്‍ പ്രതിരോധത്തില്‍


കാസര്‍കോട്: (www.evisionnnews.co) ജില്ലയിലെ അഞ്ചു പഞ്ചായത്തുകളില്‍ സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരെ ബിജെപി- സിപിഎം സഖ്യം പരസ്യമായതോടെ അണികള്‍ പ്രതിരോധത്തില്‍. ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം, കാറഡുക്ക, മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തുകളിലെ സ്ഥിരംസമിതി തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫ്- ബിജെപി പരസ്യധാരണ മറനീക്കി പുറത്തുവന്നത്. ഇതോടെ പാര്‍ട്ടി അണികള്‍ക്കിടയിലും സിപിഎമ്മിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ന്യൂനപക്ഷ സംഘടനകളിലും ആശങ്കപടര്‍ന്നു. 

കാറഡുക്ക, കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക, മൊഗ്രാല്‍ പുത്തൂരി പഞ്ചായത്തുകളില്‍ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫിന്റെ മുന്നേറ്റം തടയാന്‍ എല്‍ഡിഎഫ് ബിജെപിയുമായുള്ള പരസ്യ കൂട്ടുകെട്ടാണ് പ്രകടമായത്. സിപിഎം ചിഹ്നത്തില്‍ വിജയിച്ച അംഗങ്ങള്‍തന്നെ ബിജെപിക്കും തിരിച്ചും വോട്ടുകള്‍ നല്‍കി പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ യുഡിഫ് പിന്തുണയില്‍ എല്‍ഡിഎഫ് ഭരിച്ച കാറഡുക്ക പഞ്ചായത്തില്‍ ഇക്കുറി ബിജെപി പിന്തുണയില്‍ എല്‍ഡിഎഫ് അംഗത്തിന് ഭൂരിപക്ഷം ലഭിച്ചു. ആകെ 15ല്‍ നാലുസീറ്റുള്ള എല്‍ഡിഎഫിന് പത്തു വോട്ടുകളാണ് സിപിഎം അംഗത്തിന് ലഭിച്ചത്. വികസന സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെയാണ് സിപിഎം സ്ഥാനാര്‍ഥിക്ക് ബിജെപി അംഗങ്ങള്‍ വോട്ടുചെയ്തത്. 

യുഡിഎഫ് ഭരിക്കുന്ന ബദിയടുക്ക പഞ്ചായത്തില്‍ വികസന സമിതി സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഒമ്പത് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് പത്തു വോട്ടുകള്‍ ലഭിച്ചു. എട്ടു ബിജെപി അംഗങ്ങളുടേതടക്കം സിപിഎമ്മിന്റെ രണ്ടംഗങ്ങളുടെ വോട്ടും ബിജെപിക്ക് ലഭിച്ചു. ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എട്ട് ബിജെപി അംഗങ്ങളുടെ വോട്ടുകളടക്കം സിപിഎം സ്ഥാനാര്‍ഥിക്ക് പത്തു വോട്ടുകളും യുഡിഎഫിന് ഒമ്പതും ലഭിച്ചു. ഇവിടെ ഒരു സ്വതന്ത്രന്‍ യുഡിഎഫിനെ പിന്തുണച്ചെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച യുഡിഎഫിന് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങള്‍ ലഭിക്കാതിരിക്കാനും കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ രഹസ്യമായി ഇരുവിഭാഗവും ഉണ്ടാക്കിയ ധാരണയുടെ പ്രതിഫലനമാണ് തെരഞ്ഞടുപ്പിലൂടെ പുറത്തുവന്നത്. ബിജെപി- യുഡിഎഫ് തുല്യ അംഗങ്ങളെ കൊണ്ട് 

കുമ്പള പഞ്ചായത്തില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ സിപിഎം ഉള്‍പ്പടെ എല്‍ഡിഎഫിന്റെ മൂന്നും അംഗങ്ങളും ബിജെപിക്ക് വോട്ടുചെയ്തു. ഇതോടെ ബിജെപി അംഗങ്ങളായ പ്രേമ, പ്രേമാവതി സ്ഥിരം സമിതി അംഗങ്ങളായി. ക്ഷേമകാര്യ സമിതി അംഗമായി ബിജെപി സഹായത്തോടെ എല്‍ഡിഎഫ് സ്വതന്ത്രയും വിജയിച്ചു. മൂന്നു സ്ഥിരം സമിതികളില്‍ രണ്ട് ബിജെപിക്കും ഒന്ന് സിപിഎമ്മിനും എന്ന രീതിയിലാണ് പരസ്യ ധാരണ. ഇരുപത്തിയൊന്ന് സീറ്റുള്ള മഞ്ചേശ്വരം പഞ്ചായത്തില്‍ യുഡിഎഫിന് എട്ടു വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് 11 വോട്ട് ലഭിച്ചു. ബിജെപിക്ക് ആറു അംഗങ്ങള്‍ മാത്രമുള്ള പഞ്ചായത്തിലാണ് എല്‍ഡിഎഫിന്റെ സഹായത്തോടെ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത്. മൊഗ്രാല്‍ പുത്തൂരില്‍ ബിജെപി മത്സരിച്ച ആരോഗ്യ സ്ഥിരം സമിതിയിലേക്ക് എല്‍ഡിഎഫ് മത്സരിച്ചില്ല. പൂര്‍ണമായും ബിജെപിയെ സഹായിക്കുകയാണ്ഇടതുപക്ഷം ചെയ്തത്. 

തെരഞ്ഞെടുപ്പുകളിലെ ബിജെപി സിപിഎം പരസ്യ സഖ്യം പുറത്തുവന്നതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പാര്‍ട്ടിക്കുള്ളിലും ഘടകക്ഷികളിലും നുരഞ്ഞുപൊന്തുന്നത്. ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഈ രീതിയല്‍ വ്യാപകമായി സഖ്യം രൂപപ്പെടുത്തിയതെന്നാണ് ആരോപണം. പ്രാദേശികമായ വികാരം ഉള്‍ക്കൊള്ളാതെ ഫാസിസറ്റ്് ശക്തികളുമായി കൂട്ടുകൂടിയതിനെതിരെ പല ഭാഗത്ത് നിന്നും പൊട്ടിത്തെറി ഉയരുന്നുണ്ട്. ഫാസിറ്റ് ശക്തികളുമായി കൂട്ടുകൂടുമ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയായവരെയെങ്കിലും ഓര്‍ക്കരുതായിരുന്നുവെന്നാണ് പാര്‍ട്ടി ഗ്രൂപ്പുകളില്‍ ചര്‍ച്ചമുറുകുന്നത്. 




Post a Comment

0 Comments

Top Post Ad

Below Post Ad