Thursday, 25 January 2018

ഗെയില്‍ പൈപ്‌ലൈന്‍ പൂര്‍ണ സുരക്ഷയോടെ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി


തിരുവനന്തപുരം  ഗെയില്‍ പൈപ്‌ലൈന്‍ പദ്ധതി നിയമ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചും പൂര്‍ണ സുരക്ഷ ഉറപ്പാക്കിയുമാണു സ്ഥാപിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൈപ്പ്ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുന്നതിനും ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും ഉദാര സമീപനമാണു സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ പി.ഉബൈദുള്ള എംഎല്‍എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് ഏറെ പ്രയോജനകരമാകുന്ന സുപ്രധാന പദ്ധതിയാണിത്. എറണാകുളം മുതല്‍ കാസര്‍കോടു വരെയുള്ള ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന പദ്ധതിയുടെ അലൈന്‍മെന്റ് പരമാവധി ജനസാന്ദ്രത കുറഞ്ഞ മേഖലകളിലൂടെയാണ് 2011ല്‍ നിശ്ചയിച്ചത്. എന്നിരുന്നാലും കേരളം പോലെയുള്ള ജനസാന്ദ്രത കൂടിയ സംസ്ഥാനത്തു ജനവാസ മേഖല പൂര്‍ണമായും ഒഴിവാക്കുക പ്രായോഗികമല്ല. പത്ത് സെന്റോ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ചു ലക്ഷം രൂപ നല്‍കണമെന്നും കണ്ണൂര്‍ ജില്ലയില്‍ നിശ്ചയിച്ച പ്രകാരം നെല്‍വയലുകളുടെ നഷ്ടപരിഹാരത്തിനു പുറമെ സെന്റിന് 3761 രൂപ നിരക്കിലുള്ള പ്രത്യേക നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പത്തു സെന്റോ അതിനു താഴെയോ മാത്രം ഭൂമിയുള്ളവരുടെ പൈപ്‌ലൈന്‍ ഇടാന്‍ ഉപയോഗിക്കുന്ന സ്ഥലം രണ്ടുമീറ്റര്‍ ആയി ചുരുക്കും. നിലവിലെ വീടുകള്‍ സംരക്ഷിക്കപ്പെടുകയും ഭാവിയില്‍ വീടു വയ്ക്കത്തക്ക രീതിയില്‍ അലൈന്‍മെന്റ് ഒരു വശത്തുകൂടി രണ്ടുമീറ്റര്‍ വീതിയില്‍ മാത്രമായും ക്രമപ്പെടുത്തും. ബാക്കിയുള്ള സ്ഥലത്തിനു വീടുവയ്ക്കാനുള്ള സ്ഥലം അടയാളപ്പെടുത്തി അനുമതിപത്രമായി ഉപയോഗിക്കാന്‍ കഴിയുന്ന ഭൂരേഖ ഉടമകള്‍ക്കു കൈമാറും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Posts

ഗെയില്‍ പൈപ്‌ലൈന്‍ പൂര്‍ണ സുരക്ഷയോടെ നടപ്പാക്കും: മുഖ്യമന്ത്രി പിണറായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.